ടെഹ്റാൻ: മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനം പൂർത്തിയാക്കി പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഇന്നലെ വൈകീട്ട് ഇറാനിലെത്തി. ഇറാനിയൻ പ്രതിരോധ മന്ത്രി ബ്രിഗേഡിയർ ജനറൽ ആമിർ ഹതാമിയുമായി രാജ്‌നാഥ് സിംഗ് കൂടിക്കാഴ്ച നടത്തും. പ്രതിരോധ മേഖലയിലെ സഹകരണവുമായി ബന്ധപ്പെട്ട കരാറുകൾ ചർച്ചയാവും.
ഗൾഫ് രാജ്യങ്ങൾക്കിടയിലെ അഭിപ്രായ ഭിന്നതകൾ ചർച്ചകളിലൂടെ പരിഹരിക്കണമെന്ന് രാജ്‌നാഥ് സിംഗ് അഭ്യർത്ഥിച്ചിരുന്നു. ” പ്രതിരോധ മന്ത്രി ഇന്ന് വൈകീട്ട് ടെഹ്റാനിലെത്തി, ഇറാനിയൻ പ്രതിരോധ മന്ത്രിയുമായി വൈകാതെ തന്നെ കൂടിക്കാഴ്ച്ച നടത്തും ” ഇന്നലെ രാത്രി മന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട ട്വീറ്റിൽ അറിയിച്ചു.
മൂന്നു ദിവസത്തെ റഷ്യൻ സന്ദർശനത്തിന് ശേഷമാണ് അദ്ദേഹം ഇറാനിലേക്ക് തിരിച്ചത്. ഷാങ്ഹായ് കോപ്പറേഷൻ ഓർഗനൈസേഷൻ (എസ്.സി.ഒ) സംഘടിപ്പിച്ച പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം റഷ്യയിലെത്തിയത്. യോഗത്തിൽ റഷ്യ, ചൈന, മറ്റു മധ്യേഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിലെ പ്രതിനിധികളുമായി അദ്ദേഹം ചർച്ച നടത്തിയിരുന്നു.
പേർഷ്യൻ ഗൾഫ് മേഖലയിലെ പ്രശ്നങ്ങൾ രമ്യമായി പരിഹരിച്ച് മേഖലയിൽ സമാധാനം തിരികെ കൊണ്ട് വരണമെന്ന് ഇന്ത്യ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടിരുന്നു.
ലോക ജനസംഖ്യയുടെ പകുതിയോളം ഉൾക്കൊള്ളുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് എസ്.സി.ഒ. മേഖലയിലെ സമാധാനാന്തരീക്ഷം കാത്തു സൂക്ഷിക്കുക എന്നതാണ് കൂട്ടായ്മയുടെ ലക്ഷ്യം. 2001ൽ ചൈന, റഷ്യ, കിർഗിസ് റിപ്പബ്ലിക്, കസാഖിസ്ഥാൻ, താജികിസ്ഥാൻ, ഉസ്ബെസ്കിസ്ഥാൻ എന്നീ രാജ്യങ്ങൾ ചേർന്നാണ് കൂട്ടായ്മ രൂപീകരിച്ചത്. ഇറാന് കൂട്ടായ്മയിൽ പ്രത്യേക നിരീക്ഷണ പദവിയാണ് അനുവദിച്ചിട്ടുള്ളത്. 2005 മുതൽ ഇന്ത്യയും പാകിസ്ഥാനും എസ്.സി.ഒ നിരീക്ഷണ പദവിയുള്ള അംഗങ്ങളായെങ്കിലും 2017ലാണ് മുഴുവൻ സമയ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടത്.