ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെ നൽകിയ നോട്ടീസ് അധ്യക്ഷൻ അനുവദിച്ചില്ല. ധനാഭ്യർഥനാ ചർച്ചക്കൊപ്പം ഈ വിഷയവും ചർച്ച ചെയ്യാമെന്നാണ് അധ്യക്ഷൻ എം വെങ്കയ്യ നായിഡു പറഞ്ഞത്. ഇതിൽ തൃപ്‌തിയാവാതെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചതോടെയാണ് സഭ നിർത്തിവെച്ചത്.
അന്താരാഷ്‌ട്ര വിപണിയിൽ അസംസ്‌കൃത എണ്ണക്ക് വില കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ, പാചകവാതക വില വർധിക്കുകയാണെന്ന് ഖാർഗെ പറഞ്ഞു. പെട്രോൾ വില ലിറ്ററിന് 100 രൂപക്ക് അടുത്തെത്തി. എക്‌സൈസ് ഡ്യൂട്ടിയും സെസും വഴി സർക്കാർ 21 ലക്ഷം കോടി രൂപ സമാഹരിച്ചുകഴിഞ്ഞു. ജനങ്ങളാണ് ഇതുകൊണ്ട് ഏറെ ബുദ്ധിമുട്ടുന്നതെന്നും ഈ വിഷയം സഭ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്നുമായിരുന്നു ഖാർഗെ പറഞ്ഞത്.
എന്നാൽ ചർച്ചക്ക് അനുവാദം നൽകാതെ അധ്യക്ഷൻ ചോദ്യോത്തര വേളയിലേക്ക് കടന്നതോടെ കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിൽ ഇറങ്ങി മുദ്രാവാക്യം വിളിച്ചു. ഇതിനെ തുടർന്നാണ് സഭ നിർത്തിവെച്ചത്.
Read also: നമ്മള്‍ ആഘോഷിക്കേണ്ടത് ഇവരെ; വനിതാ ദിനത്തിൽ പ്രശാന്ത് ഭൂഷണ്‍