ന്യൂഡെല്‍ഹി: അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍ മോദി സര്‍ക്കാരിന്റെ അടിച്ചമർത്തലുകൾക്ക് എതിരെ പോരാടിയ യുവ വനിതാ ആക്‌ടിവിസ്‌റ്റുകളെ ഓര്‍ത്ത് മുതിര്‍ന്ന അഭിഭാഷകനും സാമൂഹ്യ പ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. അടുത്ത കാലത്ത് നടന്ന വിവിധ സമരങ്ങളിലെ ശ്രദ്ധേയ സാന്നിധ്യമായി മാറിയ വനിതാ പ്രവർത്തകരായ ദിഷാ രവി, നോദീപ് കൗര്‍, സഫൂറ സര്‍ഗാര്‍, ദേവാംഗന കലിത് തുടങ്ങിയവരെ കുറിച്ചായിരുന്നു പ്രശാന്ത് ഭൂഷന്റെ ട്വീറ്റ്.
‘അന്താരാഷ്‍ട്ര വനിതാ ദിനത്തില്‍, മറ്റുള്ളവരുടെ അവകാശത്തിനും ജനാധിപത്യത്തിനും നീതിക്കും വേണ്ടി നിലകൊണ്ട, അടിച്ചമര്‍ത്തലുകള്‍ക്ക് എതിരെ നിലപാടെടുത്ത അതിനെയൊന്നും വകവെക്കാതെ സധൈര്യം പോരാടിയ നോദീപ് കൗര്‍, സഫൂറ സര്‍ഗാര്‍, ദേവാംഗന കലിത തുടങ്ങി എണ്ണമറ്റ യുവതികളെ നമുക്ക് ആഘോഷിക്കാം,’ പ്രശാന്ത് ഭൂഷൺ ട്വീറ്റ് ചെയ്‌തു.
ജാമിയ മിലിയ ഇസ്‌ലാമിയയിലെ വിദ്യാർഥിയായ സഫൂറ സര്‍ഗാര്‍, പിഞ്ച്‌റാ തോഡ എന്ന വനിതാ കൂട്ടായ്‌മയുടെ പ്രവര്‍ത്തകയായ ദേവാംഗന കലിത തുടങ്ങിയവരെ ഡെല്‍ഹി കലാപത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഡെൽഹി പോലീസ് അറസ്‌റ്റ് ചെയ്‌തത്.
ദളിത് തൊഴിലവകാശ പ്രവര്‍ത്തകയായ നവ്ദീപ് കൗറിനെ കര്‍ഷക പ്രതിഷേധത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ഹരിയാന പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു. ജയിലില്‍ വെച്ച് പൊലീസ് തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ലൈംഗികമായി ഉപദ്രവിച്ചതായും നവ്ദീപ് കൗര്‍ വെളിപ്പെടുത്തിയിരുന്നു. കര്‍ഷക സമരത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെച്ചതിന്റെ പേരിലായിരുന്നു ഗ്രെറ്റ തെന്‍ബെര്‍ഗ് ടൂള്‍ക്കിറ്റ് കേസില്‍ ഇരുപത്തിരണ്ടുകാരിയായ ദിഷാ രവിയെ ഡെല്‍ഹി പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
Read also: വനിതാ ദിനം; കർഷക സമരഭൂമിയിൽ ഇന്ന് മഹിളാ മഹാപഞ്ചായത്ത്