ന്യൂഡെല്‍ഹി: അര്‍ണാബ് ഗോസ്വാമിയുടെ റിപ്പബ്ളിക് ചാനലിനോട് പ്രതികരിക്കാൻ തയ്യാറല്ലെന്ന് സംയുക്‌ത കിസാന്‍ മോര്‍ച്ച നേതാവ രാകേഷ് ടിക്കായത്ത്. കേന്ദ്രമന്ത്രിസഭ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള തീരുമാനത്തിന് അംഗീകാരം നല്‍കിയതിന് പിന്നാലെ പ്രതികരണമാരാഞ്ഞ് മാദ്ധ്യമ പ്രവര്‍ത്തകര്‍ രാകേഷ് ടിക്കായത്തിനെ സമീപിച്ചിരുന്നു. മറ്റ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചെങ്കിലും റിപബ്ളിക് അവതാരികയോട് സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല.
അവതാരിക പ്രതികരണത്തിനായി സമീച്ചെങ്കിലും ‘നിങ്ങളോട് സംസാരിക്കില്ലെന്ന്’ അദ്ദേഹം തീര്‍ത്തു പറഞ്ഞു. ക്യാമറ ഓഫ് ചെയ്യാനും അദ്ദേഹം ആവശ്യപ്പെട്ടു. റിപ്പബ്ളിക് ചാനലിന്റെ പ്രധാനിയായ അര്‍ണബ് കര്‍ഷക സമരത്തെ നിരവധി തവണ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്‌തിരുന്നു.
കാർഷിക നിയമങ്ങൾ റദ്ദാക്കാനുള്ള ബില്ലിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് അംഗീകാരം നൽകി. തിങ്കളാഴ്‌ച ആരംഭിക്കുന്ന ശൈത്യകാല സമ്മേളനത്തിൽ മൂന്ന് നിയമങ്ങളും റദ്ദാക്കാനുള്ള ബിൽ പാർലമെന്റിൽ അവതരിപ്പിക്കും.
നിയമമന്ത്രാലയമാണ് കരട് ബിൽ തയ്യാറാക്കിയത്. മൂന്ന് നിയമങ്ങളും റദ്ദാക്കാൻ ഒറ്റ ബിൽ മതി. രാഷ്‌ട്രപതി ഒപ്പുവെക്കുന്നതോടെ നിയമങ്ങൾ റദ്ദാക്കും. കാർഷിക നിയമങ്ങൾ റദ്ദാക്കുന്നതായി വെള്ളിയാഴ്‌ചയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. പാർലമെന്റിലെ നടപടികൾ പൂർത്തിയാകാതെ സമരം അവസാനിപ്പിക്കില്ലെന്നാണ് കർഷക സംഘടനകളുടെ നിലപാട്.
Read also: കോൺഗ്രസ് വിമത എംഎല്‍എ അദിതി സിംഗ് ബിജെപിയിലേക്ക്