തിരുവനന്തപുരം: ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎയും മുസ്‍ലിം ലീഗ് നേതാവുമായ എംസി കമറുദ്ദീനെ ന്യായീകരിച്ചും അറസ്‌റ്റ് ചെയ്‌ത നടപടിയെ വിമർശിച്ചും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും. അറസ്‌റ്റിന് തിരഞ്ഞെടുപ്പ് സമയം തിരഞ്ഞെടുത്തത് എന്തിനെന്ന് ജനങ്ങൾക്കറിയാമെന്ന് രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. യുഡിഎഫ് അതിനെ തടസപ്പെട്ടുത്തില്ല. ബിസിനസ് തകർച്ചയാണ് ഉണ്ടായതെന്ന് പറഞ്ഞ് എംസി കമറുദ്ദീനെ ന്യായീകരിച്ച രമേശ് ചെന്നിത്തല, അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്നും കൂട്ടിച്ചേർത്തു.
അതേസമയം, കമറുദ്ദിന്റെ അറസ്‌റ്റ് ബിനീഷ് കോടിയേരിയുടെ കേസിനെ പ്രതിരോധിക്കാൻ വേണ്ടിയാണെന്ന് പികെ ഫിറോസ് ആരോപിച്ചു. അറസ്‌റ്റിന് പിന്നിൽ രാഷ്‌ട്രീയ താൽപര്യമാണ്. സമാനമായ കേസ് പിവി അൻവർ എംഎൽഎയുടെ പേരിലുണ്ട്. എന്നാൽ ആ കേസിൽ തുടർ നടപടി ഉണ്ടായിട്ടില്ല. മലപ്പുറം സ്വദേശി സലിം നടുത്തൊടിയുടെ പരാതിയിൽ അൻവറിനെ ചോദ്യം ചെയ്യാൻ പോലും പോലീസ് തയ്യാറായില്ല. കമറുദ്ദീനും അൻവറിനും രണ്ട് നീതിയാണെന്നും പികെ ഫിറോസ് കുറ്റപ്പെടുത്തി.
അറസ്‌റ്റിനോട് എതിർപ്പില്ല. ധൃതിപ്പെട്ട് വേണ്ടായിരുന്നു എന്നാണ് നിലപാട്. ഇരട്ടത്താപ്പിനെയാണ് എതിർക്കുന്നതെന്നും ഫിറോസ് പറഞ്ഞു. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കണം എന്നാണ് ഉത്തരവാദിത്വപ്പെട്ട രാഷ്‌ട്രീയ പാർട്ടി എന്ന നിലയിൽ മുസ്‌ലിം ലീഗ് സ്വീകരിച്ച നിലപാട്. ആറു മാസത്തിനുളളിൽ പണം കൊടുക്കണം എന്ന് പാർട്ടി എംഎൽഎക്ക് അന്ത്യശാസനം നൽകുകയും ചെയ്‌തു. എന്നാൽ ഇപ്പോൾ കമറുദ്ദീനെ അറസ്‌റ്റ് ചെയ്‌തതിന് പിന്നിൽ കൃത്യമായ രാഷ്‌ട്രീയ താൽപര്യമുണ്ടെന്നും ഫിറോസ് ആരോപിച്ചു.
Related News: അടിയന്തര നേതൃയോഗം വിളിച്ച് ലീഗ്; അറസ്‌റ്റ് രാഷ്‌ട്രീയ പ്രേരിതമെന്ന് കമറുദ്ദീൻ