മലപ്പുറം: ജില്ലയിൽ വ്യാപകമാകുന്ന അഞ്ചാം പനി പഠിക്കാനും വിലയിരുത്താനും കേന്ദ്ര ആരോഗ്യസംഘം ഇന്ന് മലപ്പുറത്തെത്തും. ആരെയും ആശുപത്രിയിൽ പ്രവേശിപ്പിക്കേണ്ടി വന്നിട്ടില്ലെങ്കിലും ജില്ലയിൽ ഇതുവരെ 140 പേർക്ക് രോഗം സ്‌ഥിരീകരിച്ചിട്ടുണ്ട്.
മീസിൽസ് വൈറസ് മൂലമുണ്ടാകുന്ന സാംക്രമികരോഗമായ അഞ്ചാംപനി പ്രായമായവരെ ബാധിക്കുമെങ്കിലും കുട്ടികളിലാണിത് സാധാരണയായി കണ്ടുവരുന്നത്. ശരീരത്തിലെ എല്ലാ അവയവവ്യൂഹങ്ങളെയും ബാധിക്കുന്ന രോഗമാണിത്. .ഉൽഭവകാലം മുതൽ 10മുതൽ 14ദിവസം വരെ രോഗം നീണ്ടു നിൽക്കും.
വ്യപനശേഷി പഠിക്കാനെത്തുന്ന മൂന്ന് പേരടങ്ങിയ ഡോക്‌ടർമാരുടെ സംഘം ഡിഎംഒയുമായി കൂടിക്കാഴ്‌ച നടത്തിയ ശേഷം രോഗബാധിത സ്‌ഥലങ്ങൾ സന്ദർശിക്കും. കൽപകഞ്ചേരി, പൂക്കോട്ടൂർ പഞ്ചായത്തുകളിലും മലപ്പുറം നഗരസഭ പരിധിയിലുമാണ് കൂടുതൽ രോഗബാധിതർ.
അതേസമയം, തിരൂർ, മലപ്പുറം വിദ്യാഭ്യാസ ഉപജില്ലകളിലെ വിദ്യാർഥികൾക്ക് മാസ്‌ക് ധരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പ്രതിരോധ കുത്തിവെപ്പ് കുറഞ്ഞ ഇടങ്ങളിലാണ് അഞ്ചാം പനി കൂടുതലായി റിപ്പോർട്ട് ചെയ്‌തത്. ഇന്ന് നടക്കുന്ന ജില്ലാ വികസന സമിതിയോഗം വാക്‌സിൻ വിതരണം ഉൾപ്പെടെയുള്ള പ്രതിരോധ നടപടികൾ ചർച്ച ചെയ്യും. കഴിഞ്ഞ ദിവസം കൂടുതൽ ഡോസ് വാക്‌സിൻ ജില്ലയിൽ എത്തിയിരുന്നു.
കുഞ്ഞുങ്ങളുടെ മരണത്തിനോ അംഗവൈകല്യത്തിനോ വരെ കാരണമായേക്കാവുന്ന ഈ രോഗം ഇന്ത്യയില്‍ ഒരു വര്‍ഷം 25 ലക്ഷം കുട്ടികളെ ബാധിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വായുവിലൂടെയാണ് മീസില്‍സ് വൈറസുകള്‍ പകരുന്നത്.
Most Read: മംഗളൂരു സ്‌ഫോടനം: മുഖ്യപ്രതി ഷാരിഖ് കേരളത്തിൽ വന്നത് നിരവധി തവണ