കൊച്ചി: കോയമ്പത്തൂരിനു പിന്നാലെ മംഗളൂരുവിലും ഉണ്ടായ സ്‌ഫോടനം സുരക്ഷാ ഏജൻസികളിൽ ആശങ്ക ഉയർത്തുന്നു. രണ്ടു സ്‌ഫോടനങ്ങളും കൂടുതൽ ആൾനാശമോ അപകടങ്ങളോ ഉണ്ടാക്കിയിട്ടില്ലങ്കിലും ഇവ രണ്ടും നൽകുന്ന സൂചനകൾ ഇരുട്ടിൽ നടക്കുന്ന തയാറെടുപ്പുകൾ ആണെന്നാണ് വിലയിരുത്തൽ.
രണ്ടു സ്‌ഫോടനങ്ങളിലെയും പ്രതികൾക്ക് കേരളവുമായുള്ള ബന്ധങ്ങളും ആശങ്ക ഉയർത്തുന്നുണ്ട്. കോയമ്പത്തൂരിൽ ക്ഷേത്രസമീപം നടന്ന സ്‌ഫോടനവും മംഗളൂരുവിൽ ഓട്ടോറിക്ഷയിൽ നടന്ന സ്‌ഫോടനവും ലക്ഷ്യ സ്‌ഥാനത്ത് എത്തുന്നതിന് മുൻപ് സംഭവിച്ച അപകടങ്ങളാണ് എന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ.
അല്ലായിരുന്നു എങ്കിൽ ഈ രണ്ട് സ്‌ഫോടനങ്ങളും ഗുരുതരമാകുമായിരുന്നു എന്നും അന്വേഷണസംഘം അനുമാനിക്കുന്നു. കേരളത്തിലേക്ക് പടർന്നിരിക്കുന്ന ഇവരുടെ വേരുകൾ അപകട സൂചനകൾ നൽകുന്നതായാണ് വിലയിരുത്തൽ. ഇതിനെ തുടർന്നാണ് നാളെ കൊച്ചിയിൽ കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ആസ്‌ഥാനത്ത് യോഗം വിളിച്ചിരിക്കുന്നത്.
യോഗത്തിൽ റോ ഉൾപ്പടെയുള്ള ഏജൻസികളുടെ ഉന്നത ഉദ്യോഗസ്‌ഥർ പങ്കെടുക്കും. സുരക്ഷ വിലയിരുത്തുന്നതിനും മുൻകരുതലുകൾ ചർച്ച ചെയ്യുന്നതിനുമാണ് യോഗം. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ (പിഎഫ്‌ഐ) നിരോധിച്ച ശേഷമുള്ള സംസ്‌ഥാന സാഹചര്യം വിലയിരുത്തുന്നതും യോഗ ലക്ഷ്യമാണ്.
യുഎപിഎ കേസുകളിൽ പെട്ടവരെയും അവരുമായി ബന്ധപ്പെടുന്നവരെയും കുറിച്ച് ഏജൻസികൾ അന്വേഷണം നടത്തുന്നുണ്ട്. യുഎപിഎ കേസുകളുമായി ബന്ധപ്പെവരെയും ശിക്ഷാ കാലാവധി പൂർത്തിയാക്കി പുറത്തിറങ്ങിയവരെയും ചോദ്യം ചെയ്യുന്നുണ്ട്. തീവ്രസ്വഭാവമുള്ള സംഘടനകളെയും വ്യക്‌തികളെയും ഏജൻസികൾ നിരീക്ഷിക്കുന്നുണ്ട്. വിവിധ ഫണ്ടിംഗ് സോഴ്‌സുകളും കൂടുതൽ സൂക്ഷ്‌മമായ നിരീക്ഷണത്തിലാണ്.
Most Read: കോയമ്പത്തൂർ സ്‌ഫോടനം: ജമേഷ മുബീന്റെ ബധിരയും മൂകയുമായ ഭാര്യക്ക് പങ്കില്ല