കോയമ്പത്തൂർ: കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നില്‍ കാർ സ്‌ഫോടനക്കേസില്‍ ചാവേറായ ജമേഷ മുബീൻ വീട്ടില്‍ സ്‌ഫോടക വസ്‌തുക്കൾ ശേഖരിച്ചതു ഭാര്യയെ തെറ്റിദ്ധരിപ്പിച്ചെന്നു കണ്ടെത്തല്‍. സ്‍ഫോടക വസ്‌തുക്കൾ നിറച്ച പെട്ടികളില്‍ പഴയ തുണിത്തരങ്ങൾ ആണെന്നായിരുന്നു ബധിരയും മൂകയുമായ ഭാര്യ നസ്റത്തിനെ ജമേഷ മുബീൻ വിശ്വസിപ്പിച്ചിരുന്നത്.
അന്തര്‍മുഖനായിരുന്ന ഇയാള്‍ മറ്റുള്ളവരോട് ഇടപഴകുന്നതും കുറവായിരുന്നു. സ്‍ഫോടന സ്‌ഥലത്തുനിന്നു കണ്ടെടുത്ത ഇയാളുടെ ശരീരം ഷേവ് ചെയ്‌ത് രോമങ്ങള്‍ നീക്കിയ നിലയിലായിരുന്നു. ചാവേര്‍ ആക്രമണത്തിനു തീരുമാനിച്ചവർ ഇങ്ങനെ ചെയ്യാറുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറയുന്നത്. ഇതടക്കമുള്ള വിവരങ്ങള്‍ അടങ്ങിയ പോസ്‌റ്റ്‌മോർട്ടം റിപ്പോര്‍ട്ട് കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജ് അധികൃതര്‍ കോടതിക്കും അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്കും കൈമാറി.
അതേസമയം, ജമേഷ മുബീന്റെ വീട്ടിൽ നിന്ന് കണ്ടെടുത്തു പെൻഡ്രൈവിലെ വീഡിയോ കണ്ട് ഞെട്ടി അന്വേഷണസംഘം. പിടിച്ചെടുത്ത പെൻഡ്രൈവിൽ നൂറോളം വീഡിയോകളാണ് ഉള്ളത്. ഇതിൽ നാൽപതോളം വീഡിയോ ശ്രീലങ്കൻ ഭീകരാക്രമണത്തിലെ മുഖ്യസൂത്രധാരൻ സെഹ്റാൻ ബിൻ ഹാഷിമിന്റേതാണ്. 15ഓളം വീഡിയോ സാക്കിർ നായിക്കിന്റെ പ്രഭാഷണങ്ങളും ബാക്കി വീഡിയോ ഐഎസ് നടത്തിയ വീഡിയോകൾ ആണെന്നും പൊലീസ് വ്യക്‌തമാക്കി.
എന്നാൽ, 2019ന് ശേഷം പെൻഡ്രൈവിൽ പുതി വീഡിയോ ചേർത്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. സ്‍ഫോടക വസ്‌തുക്കൾ നിർമിക്കാനുള്ള എഴുപത്തിയാറര കിലോഗ്രാം വരുന്ന അസംസ്‌കൃത വസ്‌തുക്കൾ കൂടാതെയുള്ള തൊണ്ടി മുതലുകളിൽ, ഐഎസ് പതാകയോട് സാമ്യമുള്ള ചിഹ്‌നം ആലേഖനം ചെയ്‌ത സ്ളേറ്റ്, അറബിയിലും തമിഴിലുമുള്ള തീവ്ര മത പ്രബോധനങ്ങളും തീവ്ര സ്വഭാവമുള്ള പുസ്‌തകങ്ങളും വായിച്ച് തയ്യാറാക്കിയ കുറിപ്പുകളും ജമേഷ മുബീന്റെ വീട്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
2019ലാണ് ജമേഷ മുബീനെ എൻഐഎ ആദ്യമായി ചോദ്യം ചെയ്‌തത്. യുവാക്കൾക്കിടയിൽ ഐഎസ് ആശയങ്ങൾ പ്രചരിപ്പിക്കുകയും ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുന്നുവെന്നും കേരളത്തിലും തമിഴ്‌നാട്ടിലും ഭീകരാക്രമണം നടത്താനും പദ്ധതിയിട്ടെന്ന സംശയത്തെ തുടർന്നായിരുന്നു അന്നത്തെ ചോദ്യംചെയ്യൽ. അന്ന് സംശയങ്ങൾ ഉണ്ടായിരുന്നെങ്കിലും തെളിവുകൾ കണക്‌ട് ചെയ്യാൻ സാധിക്കാത്തതിനാൽ ഇയാളെ വെറുതെവിട്ടിരുന്നു.
ഒക്‌ടോബർ 23നു പുലര്‍ച്ചെയാണു കോട്ടേമേട് സംഗമേശ്വര ക്ഷേത്രത്തിനു മുന്നില്‍ കാറില്‍ സ്‍ഫോടനമുണ്ടായി ജമേഷ മുബീൻ കൊല്ലപ്പെട്ടത്. മണിക്കൂറുകള്‍ക്കുള്ളില്‍ കോയമ്പത്തൂര്‍ പൊലീസ് ഇയാളുടെ വീട്ടില്‍ തിരച്ചില്‍ നടത്തുകയും 75 കിലോയിൽ കൂടുതൽ സ്‍ഫോടക വസ്‌തുക്കൾ അടക്കമുള്ള നിരവധി സാധനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുകയാണ്. കൂടുതൽ അറസ്‌റ്റുകൾ ഉടൻ ഉണ്ടായേക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്‌ഥർ പറയുന്നത്.
Most Read: ഇസുദാൻ ഗദ്‌വി ഗുജറാത്തിൽ ആം ആദ്‌മിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി