മംഗളൂരു: ഓട്ടോറിക്ഷാ സ്‌ഫോടനത്തിന് പിന്നിലെ മുഖ്യസൂത്രധാരന്‍ എന്ന് സംശയിക്കുന്ന മുൻ യുഎപിഎ പ്രതി ഷാരിഖ് ഉപയോഗിച്ചത് പ്രേംരാജ് ഹുതാഗി എന്ന ഹിന്ദു യുവാവിന്റെ ആധാർ കാർഡ്.
തുംകുരു ഡിവിഷനിലെ റെയിൽവേ ജീവനക്കാരനായ ഇയാളുടെ കാർഡ് ഉപയോഗിച്ചാണ് വ്യാജ സിം എടുത്തിരിക്കുന്നതും വീട് വാടകക്ക് എടുത്തിരിക്കുന്നതും. വളരെ ആസൂത്രിതമായ തയാറെടുപ്പുകൾ ഇയാൾ നടത്തി എന്നതിന് ഇതൊക്കെ തെളിവായി മാറുന്നുണ്ടെന്ന് പോലീസ് പറയുന്നു.
ഓട്ടോയിലെ പൊട്ടിത്തെറി ആയിരിക്കില്ല ലക്ഷ്യമെന്നും അത് യാത്രക്കിടയിൽ യാദൃശ്‌ചികമായി സംഭവിച്ചതാകാമെന്നുമാണ് നിലവിലെ വിലയിരുത്തൽ. ഓട്ടോറിക്ഷ സ്‌ഫോടനം നടന്ന സ്‌ഥലത്ത് നിന്നാണ് പ്രേംരാജിന്റെ ആധാർ കാർഡ് അന്വേഷണ സംഘം കണ്ടെടുത്തത്. കേസ് വഴിതിരിച്ച് വിടാനാണ് ഇതിലൂടെ ഭീകരർ ശ്രമിച്ചതെന്നാണ് മനസിലാകുന്നത്.
ആധാർ കാർഡ് ലഭിച്ചയുടനെ ആ വിവരം പുറത്തുവിടാതെ പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രേംരാജ് നിരപരാധിയാണെന്ന് മനസിലായത്. വിവിധ തീവ്രവാദ ഗ്രൂപ്പുകളുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി ഷാരിഖ് എന്ന് പൊലീസ് സ്‌ഥിരീകരിച്ചു.
പൊട്ടിത്തെറി സംഭവിച്ച ഓട്ടോക്ക് പരുക്കുകൾ കുറവാണ്. അതേസമയം ഡ്രൈവർക്കും ഓട്ടോയിൽ സഞ്ചരിച്ചിരുന്ന മുഖപ്രതിയെന്ന് സംശയിക്കുന്ന ഷാരിഖും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ ചികിൽസയിലാണ്. സംഭവത്തെക്കുറിച്ച് കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു
Related: മംഗളൂരു സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ മുൻ യുഎപിഎ പ്രതി; തീവ്രവാദികളുമായി അടുത്തബന്ധം