ഇടുക്കി: രവീന്ദ്രൻ പട്ടയങ്ങൾക്കുള്ള പുതിയ അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടില്ലെന്ന് ദേവികുളം തഹസിൽദാരുടെ അറിയിപ്പ്. ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിന് ശേഷം അപേക്ഷ സമർപ്പിച്ചാൽ മതിയെന്നും പട്ടയ അപേക്ഷ സംബന്ധിച്ച വ്യാജ പ്രചാരണങ്ങളിൽ വഞ്ചിതരാകരുത് എന്നും തഹസിൽദാർ പറഞ്ഞു.
അതേസമയം, ദേവികുളം താലൂക്കിൽ എംഐ രവീന്ദ്രൻ നൽകിയ 530 പട്ടയങ്ങളിൽ 104 എണ്ണം മാത്രമാണ് ലാൻഡ് അസൈൻമെന്റ് കമ്മിറ്റി പാസാക്കിയത് എന്ന് വിജിലൻസ് കണ്ടെത്തി. നടപടി ക്രമങ്ങൾ കൃത്യമായി പാലിക്കാതെയാണ് ഭൂരിഭാഗം പട്ടയങ്ങളും തയ്യാറാക്കിയത്. അതുകൊണ്ട് തന്നെ 530 പട്ടയം റദ്ദാക്കുമ്പോൾ പുതിയതായി പട്ടയം കിട്ടുന്നത് അർഹരായ കുറച്ചു പേർക്ക് മാത്രമായിരിക്കും.
1999ൽ ഇകെ നായനാർ സർക്കാരിന്റെ കാലത്താണ് ദേവികുളം താലൂക്കിൽ അഡീഷണൽ തഹസിൽദാരായിരുന്ന എംഐ രവീന്ദ്രൻ പട്ടയവിതരണം നടത്തിയത്. 530 പട്ടയങ്ങൾ അന്ന് വിതരണം ചെയ്‌തു. 4251 ഹെക്‌ടർ ഭൂമിയായിരുന്നു അത്. എന്നാൽ, ഭൂമി പതിവ് ലംഘിച്ചുകൊണ്ട് ചോദിക്കുന്നവർക്കെല്ലാം പട്ടയങ്ങൾ പതിച്ചുനൽകി എന്ന് ആരോപണം ഉയർന്നു. അതോടെ പട്ടയങ്ങളുടെ നിയമസാധുത ചോദ്യം ചെയ്യപ്പെട്ടു.
മൂന്നാറിൽ ഭൂമികയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിൽ 2007ൽ മുഖ്യമന്ത്രി ആയിരുന്ന വിഎസ് അച്യുതാനന്ദൻ കയ്യേറ്റം പരിശോധിക്കാൻ ദൗത്യസംഘത്തെ നിയോഗിച്ചു. കെ സുരേഷ് കുമാർ ഐഎഎസ്, ഋഷിരാജ് സിങ് ഐപിഎസ്, രാജു നാരായണസ്വാമി ഐഎഎസ് എന്നിവരായിരുന്നു ഈ സംഘത്തിൽ ഉണ്ടായിരുന്നത്.
രവീന്ദ്രന് പട്ടയം നൽകാൻ അധികാരമില്ലെന്ന് സുരേഷ് കുമാർ വാദിച്ചു. ഇതോടെ വൻകിട കമ്പനികൾ അടക്കമുള്ളവരുടെ പട്ടയങ്ങൾ വീണ്ടും ചർച്ചയായി. സാങ്കേതികത്വത്തിന്റെ പേരിൽ പട്ടയം നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകൾ കോടതിയെ സമീപിച്ചു. ഇതോടെ വിഷയം താൽകാലികമായി കെട്ടടങ്ങി.
പിന്നീട് കഴിഞ്ഞ ദിവസം പട്ടയങ്ങൾ റദ്ദാക്കാൻ സർക്കാർ ഉത്തരവിട്ടതോടെയാണ് ഇത് വീണ്ടും വാർത്തകളിൽ ഇടംപിടിച്ചത്. റവന്യൂ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ജയതിലക് ആണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഇതോടെ 530 പട്ടയങ്ങളും റദ്ദാക്കപ്പെടും. 45 ദിവസത്തിനകം റദ്ദാക്കൽ നടപടികൾ പൂർത്തിയാക്കണം എന്നാണ് നിർദ്ദേശം.
Most Read: നേതാജിയുടെ ജൻമദിനം ദേശീയ അവധിയായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് മമത