മധുര: മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പനെതിരെ വീണ്ടും അന്വേഷണം നടത്തണമെന്ന ആവശ്യം തള്ളി കോടതി. മധുര അഡീഷണല്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് യുപി പോലീസിന്റെ ആവശ്യം തള്ളിയത്.
സിദ്ദീഖിന്റെ ശബ്‌ദവും കയ്യെഴുത്തും ഉൾപ്പടെ പരിശോധിച്ച് വീണ്ടും അന്വേഷണം നടത്തണം എന്നായിരുന്നു യുപി പോലീസിന്റെ ആവശ്യം. എന്നാൽ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ച കേസാണിതെന്നും കൂടുതല്‍ അന്വേഷണം വേണമെന്ന യുപി പോലീസിന്റെ നിലപാട് ദുരുദ്ദേശപരമാണെന്നും സിദ്ധീഖ് കാപ്പന്റെ അഭിഭാഷകന്‍ വില്‍സ് മാത്യൂസ് കോടതിയില്‍ വാദിച്ചു.
മാത്രവുമല്ല, നിരപരാധിത്വം തെളിയിക്കാന്‍ നുണ പരിശോധനക്കു തയ്യാറാണെന്ന് നേരത്തെ സിദ്ധീഖ് കാപ്പന്‍ തന്നെ കോടതിക്കു മുമ്പാകെ അറിയിച്ചതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. തുടര്‍ന്ന്, കുറ്റപത്രം നൽകിയ കേസിൽ ഇനി അന്വേഷണത്തിന് അനുമതി നൽകാനാവില്ലെന്ന് വ്യക്‌തമാക്കി പോലീസിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു.
പ്രമേഹ രോഗിയായ സിദ്ദീഖ് കാപ്പന്‍ ജയിലില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ അഡ്വ വില്‍സ് മാത്യൂസ് കോടതിയുടെ ഇടപെടല്‍ അഭ്യര്‍ഥിച്ചു. ഷുഗറിന്റെ അളവ് കൂടിയതിനു പുറമെ, നേരത്തെയുണ്ടായ വീഴ്‌ചയില്‍ പല്ലിനു തകരാര്‍ സംഭവിച്ചതും കണ്ണിന് കാഴ്‌ചക്കുറവ് അനുഭവപ്പെടുന്നതും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ജയില്‍ അധികാരികളുടെ റിപ്പോർട് തേടാന്‍ കോടതി തീരുമാനിച്ചു.
കേസില്‍ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇതുവരെയും പോലീസ് കൈമാറിയിട്ടില്ലെന്നും അഡ്വ വില്‍സ് മാത്യൂസ് കോടതിയില്‍ പരാതിപ്പെട്ടു. കുറ്റപത്രം സമര്‍പ്പിച്ച് നാലു മാസം കഴിഞ്ഞിട്ടും പകര്‍പ്പ് കൈമാറാത്തത് അവകാശലംഘനമാണ്. പത്തു മാസത്തിലേറെയായി സിദ്ദീഖ് കാപ്പന്‍ ജയിലില്‍ കഴിയുന്നു. ഈ സാഹചര്യത്തില്‍ ഡിഫോള്‍ട്ട് ബെയില്‍ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ കോടതി പോലീസിന്റെ പ്രതികരണം തേടി. കേസ് ഓഗസ്‌റ്റ് 23ന് വീണ്ടും പരിഗണിക്കും.
Most Read: വാക്‌സിൻ പാഴാക്കിയില്ല, മരണനിരക്ക് കുറച്ചു; കേരളത്തെ പ്രശംസിച്ച് കേന്ദ്രം