തിരുവനന്തപുരം: നിയമനത്തട്ടിപ്പ് കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. പ്രതിയെ പത്തനംതിട്ട കോടതിയിലാണ് ഹാജരാക്കുക. സിഐടിയു ഓഫീസ് സെക്രട്ടറിയായിരിക്കെ നടത്തിയ തട്ടിപ്പ് കേസിലാണ് നിലവിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസ് അഖിൽ സജീവിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്.
ചോദ്യം ചെയ്യലിൽ നിയമന കോഴയുടെ മുഖ്യ ആസൂത്രകൻ റഹീസ് ഉൾപ്പെടുന്ന കോഴിക്കോട് സംഘമാണെന്നാണ് അഖിൽ സജീവ് മൊഴി നൽകിയത്. ആരാഗ്യമന്ത്രിയുടെ സ്‌റ്റാഫ് എന്ന രീതിയിൽ ആൾമാറാട്ടം നടത്തി പണം തട്ടിയത് ഈ സംഘമാണെന്നും അഖിൽ സജീവ് മൊഴിയിൽ വ്യക്‌തമാക്കിയിട്ടുണ്ട്. പരാതിക്കാരനായ ഹരിദാസനെ അറിയില്ലെന്നും പ്രതി പറഞ്ഞിട്ടുണ്ട്. എന്നാൽ, ഇക്കാര്യം പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
പരാതിക്കാരനായ ഹരിദാസൻ ഒളിവിൽ പോയെന്നും കന്റോൺമെന്റ് പോലീസ് അറിയിച്ചു. അതേസമയം, അഖിൽ സജീവ് ഉൾപ്പെട്ട സ്‌പൈസസ് ബോർഡ് തട്ടിപ്പ് കേസിൽ യുവമോർച്ച നേതാവിനെയും പത്തനംതിട്ട പോലീസ് പ്രതിചേർത്തിട്ടുണ്ട്. രാജേഷ് എന്ന് വിളിപ്പേരുള്ള ശ്രീരൂപിനാണ് തട്ടിപ്പിൽ പങ്കുള്ളത്. നിയമനത്തിന് പണം നൽകിയത് രാജേഷിനാണെന്നാണ് അഖിൽ സജീവിന്റെ മൊഴി.
അതിനിടെ, കേസിലെ മറ്റൊരു പ്രതി ബാസിത്തിനെ ഇന്ന് വീണ്ടും ചോദ്യം ചെയ്യാൻ പോലീസ് തീരുമാനിച്ചിട്ടുണ്ട്. ബാസിത്തിനോട് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ടു ദിവസം മുൻപ് ബാസിത്തിനെ അന്വേഷണ സംഘം ചോദ്യം ചെയ്‌ത് വിട്ടയച്ചിരുന്നു. എന്നാൽ, അഖിൽ സജീവിന്റെ മൊഴിയുടെ അടിസ്‌ഥാനത്തിലാണ് വീണ്ടും ചോദ്യം ചെയ്യാനുള്ള തീരുമാനം.
കോഴ ആരോപണം ഉന്നയിച്ച ഹരിദാസനുമായി ബാസിത്തിന് അടുത്ത ബന്ധമാണുള്ളത്. രണ്ടു പേരുടെയും മൊഴികളിൽ സംശയങ്ങൾ ഉള്ളതിനാലാണ് വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുന്നത്. ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെ ഹരിദാസൻ ഒളിവിൽപ്പോയി. ബാസിത്തും സുഹൃത്തുക്കളും ചേർന്നാണ് കോഴ നിയമനം ആസൂത്രണം ചെയ്‌തതെന്നാണ് അഖിൽ സജീവിന്റെ മൊഴി. പത്തനംതിട്ട പോലീസ് അറസ്‌റ്റ് ചെയ്‌ത അഖിലിനെ കസ്‌റ്റഡിയിൽ വാങ്ങാൻ കന്റോൺമെന്റ് പോലീസ് ഉടൻ കോടതിയെ സമീപിക്കും.
Most Read| ഇറാനിൽ സ്‌ത്രീകൾക്കായി പോരാടി; സമാധാന നൊബേൽ പുരസ്‌കാരം നർഗേസ് മുഹമ്മദിക്ക്