കൊച്ചി: പുനരധിവാസ പ്രശ്‌നത്തില്‍ സംസ്‌ഥാന സര്‍ക്കാരിനും കണ്ണന്‍ ദേവന്‍ കമ്പനിക്കുമെതിരെ ഹൈക്കോടതിയില്‍ പെട്ടിമുടി ദുരന്തബാധിതർ ഹരജി സമർപ്പിച്ചു. പുനരധിവാസം സംബന്ധിച്ച ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നാണ് ഹരജിയിലെ ആരോപണം. കേസില്‍ സംസ്‌ഥാന സര്‍ക്കാരിന് ഹൈക്കോടതി നോട്ടീസയച്ചു. സർക്കാർ അനുവദിച്ച ഭൂമി താമസയോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പെട്ടിമുടി ദുരന്തബാധിതർ ഹരജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.
പെട്ടിമുടിയിൽ നിന്ന് 32 കിലോമീറ്റർ അകലെയുള്ള കുട്ടിയാറിലാണ് സർക്കാർ നിശ്‌ചയിച്ച ഭൂമി. മണ്ണിടിച്ചിൽ സാധ്യതയുള്ള ഇവിടം വാസയോഗ്യമല്ല. 24 കുടുംബങ്ങള്‍ക്ക് ഭൂമിയും വീടും നല്‍കണമെന്നിരിക്കെ 8 കുടുംബങ്ങളെ മാത്രമാണ് പരിഗണിച്ചത്. പുനരധിവാസ വിഷയത്തില്‍ കണ്ണന്‍ ദേവന്‍ കമ്പനിയും സർക്കാരും ഒത്തുകളിക്കുന്നതായും ഹരജിക്കാര്‍ ആരോപിക്കുന്നു.
അതേസമയം ടാറ്റയുടെ പക്കലുള്ള മിച്ചഭൂമി ഏറ്റെടുത്ത് നൽകണമെന്നാണ് ഹരജിയിലെ പ്രധാനപ്പെട്ട ആവശ്യം. ഏക്കർ കണക്കിന് ഭൂമി കമ്പനി നിയമവിരുദ്ധമായി കൈവശം വച്ചിട്ടുണ്ട്. തോട്ടം ഉടമകളിൽ നിന്ന് ഭൂമി സ്വീകരിച്ച് പുനരധിവാസം നടത്തണമെന്ന ജസ്‌റ്റിസ് കൃഷ്‌ണൻ നായർ കമ്മീഷന്റെ ശുപാർശയും സർക്കാർ നടപ്പിലാക്കിയിട്ടില്ലെന്നും ഹരജിക്കാർ ചൂണ്ടിക്കാട്ടുന്നു.
ഹരജി പരിഗണിച്ച ജസ്‌റ്റിസ് അനിൽ കെ നരേന്ദ്രൻ അധ്യക്ഷനായ സിംഗിൾ ബെഞ്ച് സംസ്‌ഥാന സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനകം മറുപടി നൽകാനാണ് കോടതിയുടെ നിർദേശം. ഹർജിയിൽ കണ്ണൻ ദേവൻ പ്ളാന്റേഷനും ടാറ്റക്കും നോട്ടീസ് അയക്കാനും ഹൈക്കോടതി നിർദേശം നൽകിയിട്ടുണ്ട്.
Read Also: ആറ്റുകാൽ പൊങ്കാലക്ക് അനുമതി; പൊതു സ്‌ഥലങ്ങളിൽ വേണ്ടെന്ന് തീരുമാനം