ചെന്നൈ: കോവിഡ് നിയന്ത്രണങ്ങൾ നീക്കി തമിഴ്‌നാടും. നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ട് പുറപ്പെടുവിച്ച വിജ്‌ഞാപനം തമിഴ്‌നാട് പിൻവലിച്ചു. പൊതുസ്‌ഥലങ്ങളിൽ പ്രവേശിക്കാൻ ഇനി മുതൽ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ് നിർബന്ധമല്ല. തമിഴ്‌നാട് പബ്ളിക് ഹെൽത്ത് ആക്‌ട്- 1939 പ്രകാരം കഴിഞ്ഞ വർഷം മുതൽ നടപ്പാക്കിയ മറ്റ് നിയന്ത്രണങ്ങളും ഒഴിവാക്കും.
സംസ്‌ഥാന ജനസംഖ്യയിൽ ഭൂരിപക്ഷം പേർക്കും കോവിഡ് വാക്‌സിൻ നൽകുകയും രോഗബാധാ നിരക്ക് ഗണ്യമായി താഴുകയും ചെയ്‌ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങൾ പിൻവലിച്ചത്. 18 വയസിന് മുകളിലുള്ള 92% പേർ ഇതിനകം ഒന്നാം ഡോസും 72% പേർ രണ്ടാം ഡോസും സ്വീകരിച്ചു. 23 കോവിഡ് കേസുകൾ മാത്രമാണ് ഇന്നലെ സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. നിയമപരമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കിയെങ്കിലും മാസ്‌ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ സ്വയം നിയന്ത്രണങ്ങൾ ജനങ്ങൾ തുടരണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നേരത്തെ മഹാരാഷ്‌ട്രയും പശ്‌ചിമ ബംഗാളും കോവിഡ് നിയന്ത്രണങ്ങൾ നീക്കിയിരുന്നു. മഹാരാഷ്‌ട്രയിൽ ഇപ്പോൾ മാസ്‌കും നിർബന്ധമില്ല. മാസ്‌ക് ധരിക്കുന്നത് ഒരോ വ്യക്‌തിയുടേയും താൽപര്യം പോലെ മതിയെന്നാണ് സംസ്‌ഥാനത്തിന്റെ നിർദ്ദേശം. ആൾക്കൂട്ടങ്ങൾക്കും സാമൂഹികമായ കൂടിച്ചേരലുകൾക്കും സംസ്‌ഥാനത്ത് ഒരു നിയന്ത്രണവും ഉണ്ടാവില്ലെന്നും മഹാരാഷ്‌ട്ര സർക്കാർ അറിയിച്ചിരുന്നു.
Most Read: സഹോദരിയുമായി ആംബുലൻസ് പുറപ്പെട്ടു; 5 കിലോമീറ്റർ പിറകെ ഓടി കുതിര