കോട്ടയം: ഝാർഖണ്ഡിൽ ആദിവാസി വിഭാഗങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഡോ.സ്‌റ്റാൻ സ്വാമിയുടെ മോചനവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് സമിതിയംഗവുമായ ഉമ്മൻചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു. സ്‌റ്റാൻ സ്വാമിയുടെ മോചനത്തിന് അടിയന്തരമായി ഇടപെടണമെന്ന് കത്തിലൂടെ ഉമ്മൻചാണ്ടി ആവശ്യപ്പെട്ടു.
അദ്ദേഹത്തിന്റെ അറസ്‌റ്റിൽ കള്ളക്കളി ഉണ്ടെന്നും അനാവശ്യ തിടുക്കം കാട്ടിയെന്നും ഉമ്മൻചാണ്ടി കത്തിലൂടെ ചൂണ്ടിക്കാട്ടി. കൊറേഗാവ് കേസ് തന്നെ കെട്ടിച്ചമച്ചതാണെന്ന് സംശയിക്കുന്നെന്നും കത്തിൽ പറയുന്നു. ഫാ.സ്‌റ്റാൻ സ്വാമിയെ കേസിൽ കുടുക്കുകയാണ് ചെയ്‌തതെന്നും കത്തിൽ വ്യക്‌തമാക്കി. 30 വർഷമായി ആദിവാസികളുടെ ഇടയിൽ പ്രവർത്തിക്കുന്ന അദ്ദേഹം മാവോയിസ്‌റ്റ് ബന്ധം നിരവധി തവണ നിഷേധിച്ചിട്ടുള്ളതാണ്. ആദിവാസി വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനും ക്ഷേമ പ്രവർത്തനത്തിനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച വ്യക്‌തിയാണ് ഫാ.സ്‌റ്റാൻ സ്വാമിയെന്നും അദ്ദേഹത്തിന്റെ പ്രായമോ ആരോഗ്യമോ പോലും പരിഗണിക്കാതെയാണ് അറസ്‌റ്റ് ചെയ്‌തതെന്നും ഉമ്മൻ ചാണ്ടി കത്തിൽ കൂട്ടിച്ചേർത്തു.
ഝാർഖണ്ഡ് കേന്ദ്രീകരിച്ചുള്ള ആദിവാസി അവകാശ പ്രവർത്തകനാണ് ജെസ്യൂട്ട് സഭാ വൈദികനായ ഫാ.സ്‌റ്റാൻ സ്വാമി. ഭൂമി,തൊഴിൽ അവകാശങ്ങൾ, വനം എന്നിവയുമായി ബന്ധപ്പെട്ട ആദിവാസികളുടെ വിവിധ പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ച് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹം പ്രവർത്തിച്ചുവരുന്നു. എൽഗാർ-ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് സ്‌റ്റാൻ സ്വാമിക്ക് പുറമേ സാമൂഹ്യ പ്രവർത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജ്, നാഗ്‌പൂരിലെ അഭിഭാഷകൻ സുരേന്ദ്ര ഗാഡ്‌ലിങ്, ഡെൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ഹാനി ബാബു, സാംസ്‌കാരിക സംഘടനയായ കബീർ കലാ മഞ്ചലിലെ മൂന്നംഗങ്ങൾ എന്നിവരുൾപ്പെടെ ഏഴ് പേരെയാണ് ഇതുവരെ അറസ്‌റ്റ് ചെയ്‌തിരിക്കുന്നത്. കേസിലെ എല്ലാ പ്രതികൾക്കും നിരോധിത സംഘടനയായ സിപിഐ (മാവോയിസ്‌റ്റ്) യുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഏജൻസിയായ എൻഐഎയുടെ ആരോപണം.