വാഷിംഗ്‌ടൺ: മത-രാഷ്‌ട്രീയ കൂടിച്ചേരലുകളും പരിപാടികളും ഇന്ത്യയിൽ കോവിഡ് വ്യാപനം വർധിക്കുന്നതിന് കാരണമായ ഘടകങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ. ഇന്ത്യയിലെ സ്‌ഥിതിഗതികളെ കുറിച്ച് അടുത്തിടെ ലോകാരോഗ്യ സംഘടന നടത്തിയ വിലയിരുത്തൽ അനുസരിച്ച് രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന് നിരവധി കാരണങ്ങളുണ്ട്. അതിൽ വ്യാപന ശേഷി കൂടുതലുള്ള വൈറസിന്റെ സാന്നിധ്യം, മതപരവും രാഷ്‌ട്രീയപരവുമായ ഒത്തുചേരലുകൾ, പൊതുജനാരോഗ്യ സംരക്ഷണത്തിൽ ഉണ്ടായ വീഴ്‌ചയും സാമൂഹിക നടപടികൾ അനുസരിക്കാത്തതും ഉൾപ്പെടുമെന്നും ലോകാരോഗ്യ സംഘടന വ്യക്‌തമാക്കി.
നേരത്തെയും ഇന്ത്യയിലെ കോവിഡ് പ്രതിരോധത്തെ വിമർശിച്ച് ലോകാരോഗ്യ സംഘടന രംഗത്ത് എത്തിയിരുന്നു. വിനാശകാരിയായ വൈറസിനെ നിസാരവൽക്കരിച്ചതാണ് ഇന്ത്യയിലെ സ്‌ഥിതി വഷളാക്കിയത് എന്നായിരുന്നു മുൻപ് ലോകാരോഗ്യ സംഘടനാ ഡയറക്‌ടറുടെ വിമർശനം.
അതേസമയം, കൃത്യമായ മുന്നൊരുക്കങ്ങൾക്ക് അവസരം നൽകാതെ ഏറെ വൈകിയാണ് ലോകാരോഗ്യ സംഘടന കോവിഡ് രോഗത്തെ കുറിച്ച് മുന്നറിയിപ്പ് നൽകിയതെന്ന് ഇൻഡിപെൻഡന്റ് പാനൽ ഫോർ പാൻഡമിക് പ്രിപേർഡ്‌നസ് ആൻഡ് റെസ്‌പോൺസിന്റെ (ഐപിപിപിആർ) റിപ്പോർട്ടിൽ പറയുന്നു. ന്യൂസീലൻഡ് മുൻ പ്രധാനമന്ത്രി ഹെലൻ ക്ളാർക്ക്, ലൈബീരിയൻ മുൻ പ്രസിഡണ്ട് എലൻ ജോൺസൻ സർലീഫ് എന്നിവരാണ് സമിതിയുടെ അധ്യക്ഷൻമാർ. ‘കോവിഡ് 19: അവസാനത്തെ മഹാമാരിയാകണം’ എന്ന റിപ്പോർട്ടിലാണ് ഗുരുതരമായ പരാമർശങ്ങൾ അടങ്ങിയിരിക്കുന്നത്.
ഏറെ ചർച്ചകൾക്ക് വഴിവയ്‌ക്കുന്ന കണ്ടെത്തലാവും ഇത്. നേരത്തെ അമേരിക്കയും, യൂറോപ്യൻ രാജ്യങ്ങളും സമാനമായ ആരോപണങ്ങളുമായി ലോകാരോഗ്യ സംഘടനക്ക് എതിരെ രംഗത്ത് വന്നിരുന്നു.
Also Read: കോവിഡ് രണ്ടാം തരംഗം രൂക്ഷം; ഉന്നത ഉദ്യോഗസ്‌ഥരുമായി യോഗം ചേർന്ന് പ്രധാനമന്ത്രി