പാലക്കാട്: എഞ്ചിനീയറിംഗ് ഗവേഷക വിദ്യാര്‍ഥിനി കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തുന്നത് നാളേക്ക് മാറ്റി. സംസാരിക്കാനുള്ള മനസികാവസ്‌ഥയിലല്ല ബന്ധുക്കളെന്ന് ബോധ്യപ്പെട്ടതിനാലാണ് മൊഴിയെടുക്കൽ അടുത്ത ദിവസത്തേക്ക് മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊല്ലങ്കോട് സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
കോയമ്പത്തൂര്‍ അമൃത വിശ്വ വിദ്യാപീഠത്തിലെ ഇലക്‌ട്രിക്കല്‍ ആന്‍ഡ് ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിംഗ് ഗവേഷണ വിദ്യാര്‍ഥിനിയായിരുന്ന കൊല്ലങ്കോട് പയ്യല്ലൂർമുക്ക് സ്വദേശിയായ കൃഷ്‌ണ കുമാരിയെയാണ് ഇന്നലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അഞ്ച് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം തയ്യാറാക്കിയ പ്രബന്ധം ഗൈഡ് നിരസിച്ചതിന്റെയും നിരന്തരമായ മാനസിക പീഡനത്തെയും തുടര്‍ന്നാണ് കൃഷ്‌ണ ജീവനൊടുക്കിയതെന്ന് സഹോദരി ആരോപിച്ചിരുന്നു.
നിലവിലെ ഗൈഡ് എന്‍ രാധികയ്‌ക്ക് പുറമേ മുന്‍ ഗൈഡ് കൃഷ്‌ണ തമ്പാട്ടിക്കുമെതിരെ ആയിരുന്നു കുടുംബത്തിന്റെ ആരോപണം. എന്നാൽ, കൃഷ്‌ണകുമാരി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ ആരോപണം തള്ളി അധ്യാപിക എന്‍ രാധിക രംഗത്തെത്തിയിരുന്നു. കൃഷ്‌ണയുമായി നല്ല ബന്ധമാണ് ഉണ്ടായിരുന്നതെന്നും പ്രബന്ധത്തില്‍ തിരുത്തല്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്‌തതെന്നുമാണ് അധ്യാപിക പറഞ്ഞത്. അതേസമയം, ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി കേസ് അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് പോലീസിന്റെ തീരുമാനം.
Read Also: നീറ്റ് പരീക്ഷ ആശങ്ക; തമിഴ്‌നാട്ടില്‍ ഒരു വിദ്യാര്‍ഥി കൂടി ആത്‌മഹത്യ ചെയ്‌തു