മുംബൈ: റിസർവ് ബാങ്കിന്റെ പുതിയ വായ്‌പാ നയം പ്രഖ്യാപിച്ചു. നിരക്കുകളിലൊന്നും മാറ്റം വരുത്താതെയാണ് ഇത്തവണയും വായ്‌പാ നയം പ്രഖ്യാപിച്ചത്. റിപ്പോ നിരക്ക് 4 ശതമാനവും റിവേഴ്‌സ് റിപ്പോ നിരക്ക് 3.35 ശതമാനവുമാക്കി നിലനിര്‍ത്താനാണ് തീരുമാനം. വായ്‌പയെടുത്തവര്‍ക്ക് ആശ്വാസമാകുന്ന നടപടിയാണ് ഇത്. എന്നാൽ നിരക്കുകൾ നിലനിർത്തിയത് നിക്ഷേപകര്‍ക്കാണ് തിരിച്ചടിയായത്.
കൊറോണയുടെ രണ്ടാം തരംഗത്തില്‍ വന്‍ സാമ്പത്തിക പ്രതിസന്ധികള്‍ക്ക് നടുവിലാണ് ആര്‍ബിഐയുടെ നയ പ്രഖ്യാപനം പുറത്തുവന്നത്. രണ്ടാം തരംഗത്തിന്റെ പശ്‌ചാത്തലത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ജിഡിപി 9.5 ശതമാനമാകും എന്നാണ് ആർബിഐ അറിയിച്ചത്. 10.5 ശതമാനം വളര്‍ച്ച നേടുമെന്നായിരുന്നു കഴിഞ്ഞ ധനഅവലോകന യോഗത്തില്‍ പ്രതീക്ഷിച്ചിരുന്നത്.
2021-22 സാമ്പത്തിക വര്‍ഷത്തെ പണപ്പെരുപ്പ നിരക്ക് 5.1 ശതമാനമായിരിക്കും. ചെറുകിട ഇടത്തരം വ്യവസായങ്ങളെ സഹായിക്കാനുള്ള 16,000 കോടി രൂപയുടെ സിഡ്ബി പദ്ധതി തുടരുമെന്നും ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് അറിയിച്ചു. 50 കോടി രൂപവരെ വായ്‌പയെടുത്തവര്‍ക്ക് പദ്ധതി പ്രകാരം ആനുകൂല്യം ലഭിക്കും. നേരത്തെ 25 കോടി രൂപയായിരുന്നു വായ്‌പയുടെ പരിധി.
കാര്‍ഷിക മേഖലയുടെ പുനരുദ്ധരിക്കല്‍ ആഭ്യന്തര സമ്പദ് വ്യവസ്‌ഥയെ സഹായിക്കുമെന്ന് ഗവര്‍ണര്‍ പ്രത്യാശ പ്രകടിപ്പിച്ചു. റിപ്പോ നിരക്ക് 4 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ ധനനയ സമിതി ഏകകണ്‌ഠമായി വോട്ട് ചെയ്യുകയായിരുന്നു. കോവിഡ് രണ്ടാം തരംഗത്തില്‍ സാമ്പത്തികമായി തകര്‍ന്ന സംസ്‌ഥാനങ്ങളെ സഹായിക്കാന്‍ നയപരമായ നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
Read Also: ‘തിര മാറിയടിക്കാൻ തുടങ്ങി’; വിനോദ് ദുവ കേസിൽ മഹുവ മൊയ്‌ത്ര