ന്യൂഡെൽഹി: നീറ്റ്- പിജി കൗൺസിലിംഗ് വൈകുന്നതിനെതിരെ സമരം നടത്തുന്ന റസിഡന്റ് ഡോക്‌ടർമാരുമായി കേന്ദ്ര ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം. ഡോക്‌ടർമാരുടെ ആവശ്യങ്ങളില്‍ രേഖാമൂലം ഉറപ്പ് നല്‍കാന്‍ കഴിയില്ലെന്നാണ് കേന്ദ്രം അറിയിച്ചത്. ഡോക്‌ടർമാർ സമരം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. പ്രതിഷേധത്തിന് എതിരായ പോലീസ് നടപടിയില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ആരോഗ്യമന്ത്രി പറഞ്ഞു.
അതേസമയം കേന്ദ്രത്തിന്റെ നിലപാട് വ്യക്‌തമായതോടെ സമരം തുടരണമോ എന്നത് തീരുമാനിക്കാന്‍ റസിഡന്റ് ഡോക്ടേഴ്‌സ് യോഗം ചേരുകയാണ്. ഡോക്‌ടര്‍മാര്‍ ഇന്ന് സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞിരുന്നു.
സഫ്‌ദര്‍ജങ്ക് ആശുപത്രിക്ക് മുന്നിലാണ് പോലീസ് പ്രതിഷേധക്കാരെ തടഞ്ഞത്. ഇന്നലെ ഐടിഒയില്‍ നിന്ന് സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചിരുന്നു. ഇതിന് പിന്നാലെ രാത്രി കേന്ദ്ര ആരോഗ്യ മന്ത്രിയുടെ വസതിയിലേക്കും ഡോക്‌ടര്‍മാര്‍ മാര്‍ച്ച് നടത്തി.
ഒമൈക്രോണ്‍ വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഡോക്‌ടര്‍മാരുടെ സമരം രോഗികളെയും പ്രതിസന്ധിയിൽ ആക്കിയിട്ടുണ്ട്. അഞ്ഞൂറിലധികം ഡോക്‌ടർമാര്‍ സഫ്‌ദര്‍ജങ്ക് ആശുപത്രിക്ക് മുന്നിലെ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഒപി അടക്കം ബഹിഷ്‌കരിച്ചാണ് സമരം.
Read also: മൻമോഹൻ സിംഗ് ആയിരുന്നെങ്കിൽ രാജി വച്ചേനെ; മോദിക്കെതിരെ രാഹുൽ ഗാന്ധി