തിരുവനന്തപുരം: മല്ലപ്പള്ളിയിൽ ഭരണഘടനയെ കുറിച്ച് നടത്തിയ പരാമർശങ്ങൾക്കെതിരെ പ്രതിഷേധം ശക്‌തമായിരിക്കെ മന്ത്രിസ്‌ഥാനം രാജിവെച്ച് സജി ചെറിയാൻ. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോടാണ് രാജിവിവരം മന്ത്രി അറിയിച്ചത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷം നേടി സിപിഎം നേതൃത്വത്തിന്റെ മുൻനിരയിലേക്ക് നടന്ന് കയറിയ നേതാവായിരുന്നു സജി ചെറിയാൻ. പ്രളയ സമയത്ത് രക്ഷാപ്രവർത്തനത്തിൽ അവഗണിക്കപ്പെട്ടുപോയ സ്വന്തം നാട്ടിലേക്ക് ശ്രദ്ധയെത്തിക്കാൻ മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് വേറിട്ട രാഷ്‌ട്രീയ മുഖമായി അദ്ദേഹം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂരിൽ നിന്ന് ജയിച്ച് കയറിയ സജി ചെറിയാനെ കാത്തിരുന്നത് രണ്ടാം പിണറായി സർക്കാരിലെ മന്ത്രിസ്‌ഥാനം ആയിരുന്നു. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സെക്രട്ടറിയേറ്റ് അംഗമായി പാർട്ടിയിലും ആലപ്പുഴ ജില്ലയിലും കരുത്തനായി നിൽക്കുമ്പോഴാണ് പടിയിറക്കം.
മന്ത്രിസ്‌ഥാനം നഷ്‌ടമായെങ്കിലും പാർട്ടിയിലും ജില്ലയിലും സജി ചെറിയാനുള്ള സ്വാധീനത്തിൽ കുറവ് വരാൻ സാധ്യതയില്ല. ഭരണഘടനയെ വിമർശിച്ചതോടെയാണ് മനസില്ലാ മനസോടെ പാർട്ടിക്കും സജി ചെറിയാനെ കൈവിടേണ്ടി വന്നത്. ഗവർണറുടെ നടപടിയും കോടതി നടപടികളും കണക്കിലെടുത്തായിരുന്നു രാജിനീക്കം.
മല്ലപ്പള്ളിയിൽ നടന്ന യോഗത്തിലെ പ്രസംഗം മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തിരുന്നില്ല. ഏരിയാ കമ്മിറ്റിയുടെ സമൂഹ മാദ്ധ്യമ അക്കൗണ്ടിൽ വന്നതിന് ശേഷമാണ് വാർത്തയായത്. വിവാദങ്ങളുണ്ടാക്കാൻ പാർട്ടി നേതൃത്വത്തിൽ ആരെങ്കിലും ഇടപെട്ടോ എന്നും പാർട്ടി അന്വേഷിക്കുന്നുണ്ട്.
Most Read: 104 വർഷമായി താമസം ഒരേയൊരു വീട്ടിൽ; എൽസി ‘ദി ഗ്രേറ്റ് മുത്തശ്ശി’