തിരുവനന്തപുരം: നരേന്ദ്ര മോദി സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾക്ക് എതിരെ പ്രമേയം പാസാക്കാൻ പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാന് വിയോജിപ്പില്ലെന്ന് സൂചന. സഭ ചേരാനുള്ള സംസ്‌ഥാന സർക്കാരിന്റെ ആവശ്യത്തിന് ഗവർണർ സമ്മതം നൽകിയേക്കും.
ഇന്നലെ ഇക്കാര്യം ആവശ്യപ്പെട്ട് സമീപിച്ച മന്ത്രിമാരോട് ഗവർണർ സമ്മതം അറിയിച്ചതായാണ് സൂചന. തീരുമാനം ഉടനെന്ന് രാജ്ഭവൻ അറിയിച്ചു. ഈ മാസം 31ന് സഭ ചേരാൻ അനുമതി തേടി മന്ത്രിമാർ ഇന്നലെ ഗവർണറെ കണ്ടിരുന്നു. ഗവര്‍ണര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.
മന്ത്രിമാരായ എകെ ബാലനും വിഎസ് സുനില്‍കുമാറുമാണ് ഗവർണറുമായി കൂടിക്കാഴ്‌ച നടത്തിയത്. സര്‍ക്കാര്‍ നിലപാടുകളോടുള്ള അതൃപ്‌തി എണ്ണി പറഞ്ഞ ഗവര്‍ണര്‍, ചില നിര്‍ദേശങ്ങളും മുന്നോട്ട് വച്ചു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് പറഞ്ഞാണ് മന്ത്രിമാര്‍ മടങ്ങിയത്.
നിര്‍ദേശങ്ങള്‍ എന്തൊക്കെയെന്ന് പരസ്യമാക്കാന്‍ മന്ത്രിമാരും രാജ്ഭവനും തയ്യാറായിട്ടില്ല. കൂടിക്കാഴ്‌ചയിലെ വിവരങ്ങള്‍ മന്ത്രിമാര്‍ മുഖ്യമന്ത്രിയെ അറിയിച്ചു. ഗവര്‍ണറുമായി അനൗപചാരികമായ കൂടുതല്‍ ആശയ വിനിമയവും സര്‍ക്കാര്‍ തലത്തില്‍ നിന്ന് ഉണ്ടാകാന്‍ സാധ്യതയുണ്ട്.
ഈ മാസം 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കാനുള്ള നീക്കത്തിന് ഗവർണർ തടയിട്ടിരുന്നു. പെട്ടന്ന് സഭ സമ്മേളിക്കേണ്ടതിന്റെ ആവശ്യകത സര്‍ക്കാരിന് ബോധ്യപ്പെടുത്താൻ ആയില്ലെന്നായിരുന്നു ഗവര്‍ണറുടെ നിലപാട്. എന്നാൽ രണ്ട് മന്ത്രിമാര്‍ നേരിട്ടെത്തി കാര്യങ്ങള്‍ ബോധിപ്പിച്ച സാഹചര്യത്തില്‍ ഗവര്‍ണര്‍ അനുമതി നല്‍കിയേക്കുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ.
Also Read: അനിലിന്റെ വിയോഗത്തിൽ മൂകമായി സിനിമാലോകം; മൃതദേഹം ഇന്ന് കോട്ടയത്തേക്ക് മാറ്റും