തിരുവനന്തപുരം: മുട്ടിൽ മരം മുറിക്കേസിൽ സർക്കാരിന് ഒന്നും ഭയക്കാനില്ലെന്ന് വ്യക്‌തമാക്കി റവന്യൂ മന്ത്രി കെ രാജൻ. സര്‍ക്കാരിന്റെ ഒരു കഷ്‌ണം തടി പോലും നഷ്‌ടമായിട്ടില്ല. നഷ്‌ടപ്പെടാൻ അനുവദിക്കുകയും ഇല്ല. പാര്‍ട്ടി നിലപാട് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറയുമെന്നും മന്ത്രി കെ രാജൻ പറഞ്ഞു.
മരം മുറി വിവാദവുമായി ബന്ധപ്പെട്ട് പറയേണ്ടതെല്ലാം സര്‍ക്കാര്‍ പറഞ്ഞു കഴിഞ്ഞെന്നും അതിൽ കൂടുതൽ ഒന്നും പറയാനില്ലെന്നും ആയിരുന്നു ബിനോയ് വിശ്വത്തിന്റെ പ്രതികരണം. വനം കൊള്ളക്കാരെ സംരക്ഷിക്കുന്ന നടപടി എൽഡിഎഫ് സർക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാകില്ല. വിവാദമോ പ്രതിസന്ധിയോ ഇക്കാര്യത്തിൽ ഇല്ല. ആരോ സൃഷ്‌ടിച്ച പുകമറ മാത്രമാണ് മുട്ടിൽ മരംമുറി വിവാദമെന്നും ബിനോയ് വിശ്വം വിശദീകരിച്ചു.
മരം കൊള്ള കേസിൽ കുറ്റക്കാരായവർ ശിക്ഷിക്കപ്പെടണമെന്ന് ജോസ് കെ മാണി പറഞ്ഞു. ആരായാലും സർക്കാർ സംവിധാനം ദുരുപയോഗം ചെയ്യാൻ പാടില്ല. കർഷകരുടെ അവകാശം സംരക്ഷിച്ച് കൊണ്ടുള്ള തീരുമാനമാണ് വേണ്ടതെന്നും ജോസ് കെ മാണി കോട്ടയത്ത് പറഞ്ഞു.
അതേസമയം പ്രതിപക്ഷവും ബിജെപിയും സര്‍ക്കാനെതിരെ നിലപാട് കടുപ്പിക്കുകയാണ്. മുട്ടിൽ മരംമുറിക്കേസിന് പിന്നിലും സര്‍ക്കാര്‍ ഉത്തരവിന്റെ പുറകിലും ഇനിയും പുറത്ത് വരാത്ത വലിയ വാര്‍ത്തകളുണ്ടെന്ന് പികെ കുഞ്ഞാലിക്കുട്ടി ആരോപിച്ചു. സിപിഐ വനം വകുപ്പ് ഒഴിവാക്കിയതിന് മരംകൊള്ളയുമായി ബന്ധമുണ്ടെന്ന് സംശയമുണ്ട്. യുഡിഎഫ് വിഷയം ഗൗരവമായാണ് എടുക്കുന്നതെന്നും രാഷ്‌ട്രീയമായി മുന്നോട്ട് പോകുമെന്നും പികെ കുഞ്ഞാലിക്കുട്ടി അറിയിച്ചു.
മരം കൊള്ള നടന്നത് സിപിഎം സിപിഐ നേതാക്കളുടെ അറിവോടെയാണെന്ന് ആയിരുന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന്റെ പ്രതികരണം. മരം മുറിയിലെ കള്ളപ്പണമാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ സിപിഎമ്മും സിപിഐയും ചെലവഴിച്ചതെന്ന് ബിജെപി നേതാവ് പികെ കൃഷ്‌ണദാസ് ആരോപിച്ചു. അറസ്‌റ്റ് ചെയ്യേണ്ടത് സിപിഎം സിപിഐ നേതാക്കളെയാണെന്നും കൃഷ്‌ണദാസ് പറഞ്ഞു.
Malabar News: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചു; ജില്ലയിൽ 287 കേസുകൾ