കോട്ടയം: ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ റവന്യൂ മന്ത്രി കെ രാജൻ കോട്ടയത്തേക്ക് തിരിച്ചു. അടുത്ത രണ്ട്‍ ദിവസം കോട്ടയം കേന്ദ്രീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. നിലവിൽ അപകട സ്‌ഥലത്തേക്ക് എത്താൻ റോഡ് ഗതാഗതമില്ല.
കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശ നഷ്‌ടമുണ്ടായത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലുമാണ് ഉരുള്‍പൊട്ടിയത്. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.
ഇതിനിടെ രക്ഷാ പ്രവർത്തനങ്ങളിൽ ജനങ്ങളുടെ സഹകരണം മന്ത്രി റോഷി അഗസ്‌റ്റിൻ അഭ്യർഥിച്ചു. ജനങ്ങൾ രാത്രികാല യാത്രകൾ ഒഴിവാക്കണമെന്ന് മന്ത്രി റോഷി ആവശ്യപ്പെട്ടു. അതേസമയം കോട്ടയത്തെ കാലാവസ്‌ഥ മോശമായതിനാല്‍ വ്യോമസേന പുറപ്പെട്ടിട്ടില്ലെന്ന് അറിയിപ്പ് ലഭിച്ചിരുന്നു.
കോയമ്പത്തൂരിലെ സുലൂര്‍ ആസ്‌ഥാനത്ത് സജ്‌ജമായി നില്‍ക്കുകയാണ് വ്യോമസേന. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗം കോട്ടയത്തേക്ക് പുറപ്പെട്ടു. തിരുവനന്തപുരത്ത് നിന്ന് 25 ജീവനക്കാര്‍ 10 റബ്ബര്‍ ഡിങ്കികളുമായി പുറപ്പെട്ടിട്ടുണ്ട്.
Read Also: സംസ്‌ഥാനത്തെ സ്‌ഥിതി ഗുരുതരം; രക്ഷാപ്രവർത്തനം ശക്‌തമാക്കാൻ തീരുമാനം