കോയമ്പത്തൂർ: നടൻ വിജയ് സേതുപതിക്കെതിരെ വിദ്വേഷ പ്രചാരണം നടത്തിയ ഹിന്ദു മക്കൾ കച്ചി നേതാവ് അർജുൻ സമ്പത്തിനെതിരെ പോലീസ് കേസെടുത്തു. കോയമ്പത്തൂർ പോലീസിന്റേതാണ് നടപടി. വിജയ് സേതുപതിയെ അടിക്കുന്നവർക്ക് 1001 രൂപ നൽകുമെന്ന് അർജുൻ സമ്പത്ത് ട്വീറ്റ് ചെയ്‌തിരുന്നു.
സംഭവത്തിൽ അർജുൻ സമ്പത്തിനെതിരെ ഐപിസി സെക്ഷൻ 504, 501 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു. തേവർ സമുദായ നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമായ തേവർ അയ്യയെ വിജയ് സേതുപതി അപമാനിച്ചെന്ന് ഹിന്ദു മക്കൾ കാച്ചി ആരോപിച്ചിരുന്നു. തേവർ സമുദായത്തിന്റെ ഉന്നത നേതാവായിരുന്നു പാസുംപൺ മുത്തുരാമലിംഗ തേവർ. ഇതിന് പിന്നാലെയാണ് വിജയ് സേതുപതിക്കെതിരെ അർജുൻ സമ്പത്ത് രംഗത്തെത്തിയത്.
തമിഴ്‌നാട്ടിലെ ശിവലിംഗ ജില്ലയിൽ നടന്ന തേവർ അയ്യാ അനുസ്‌മരണ ചടങ്ങിലേക്ക് വിജയ് സേതുപതിയെ ക്ഷണിച്ചിരുന്നെങ്കിലും പങ്കെടുക്കാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നാണ് ഹിന്ദു മക്കൾ കച്ചി പറയുന്നത്. തേവർ അയ്യ കാൾ മാക്‌സോ ലെനിനോ ഒന്നും അല്ലല്ലോ എന്നും സേതുപതി പ്രതികരിച്ചുവെന്ന് പാർട്ടി ആരോപിച്ചു.
ഈ ആഴ്‌ച ഒരു യുവാവ് വിമാനത്താവളത്തിൽ വെച്ച് വിജയ് സേതുപതിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരുന്നു. ഈ ദൃശ്യങ്ങളുടെ ഒരു സ്‌ക്രീൻഷോട്ട് അടക്കമുള്ള പോസ്‌റ്ററാണ് അർജുൻ സമ്പത്ത് കൈകാര്യം ചെയ്യുന്ന ഹിന്ദു മക്കൾ കച്ചിയുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടത്.
Also Read: കർഷക വിജയം, ഒടുവിൽ മുട്ടുമടക്കി കേന്ദ്രം; കാർഷിക നിയമങ്ങൾ പിൻവലിക്കും