തിരുവനന്തപുരം: പ്രളയകാലത്ത് സംസ്‌ഥാനത്തിന് നൽകിയ അരിയുടെ പണം തിരിച്ച് പിടിക്കാനുള്ള കേന്ദ്രസർക്കാർ സമ്മർദ്ദത്തിന് വഴങ്ങി ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിട്ടു.
ആകെ 205.81 കോടിയാണ് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. പണം നൽകിയില്ലെങ്കിൽ കേന്ദ്ര വിഹിതത്തിൽ നിന്നും തിരികെ പിടിക്കുമെന്ന് കേന്ദ്ര സർക്കാർ അറിയിച്ചതായും സംസ്‌ഥാനത്ത് സാമ്പത്തിക പ്രതിസന്ധിയുണ്ടെന്ന് പറഞ്ഞെങ്കിലും കേന്ദ്ര സർക്കാർ നിലപാട് മാറ്റിയില്ലെന്നും ഇതോടെ പണം തിരികെ നൽകാനുള്ള ഫയലിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഒപ്പിടുകയായിരുന്നുവെന്നും അധികൃതർ പറയുന്നു.
കേരളത്തിൽ 2018 ഓഗസ്‌റ്റിലുണ്ടായ പ്രളയത്തെ തുടർന്നാണ് അരി അനുവദിച്ചത്. 89540 മെട്രിക് ടൺ അരിയാണ് അനുവദിച്ചത്. അന്ന് തന്നെ തുക ആവശ്യപ്പെട്ട് കേന്ദ്രം രംഗത്ത് വന്നിരുന്നു. പ്രളയകാലത്തെ സഹായമായി അരി വിതരണത്തെ കാണണമെന്ന് സംസ്‌ഥാനം പലവട്ടം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതിന് കേന്ദ്ര സർക്കാർ തയ്യാറായില്ല.
പലവിധത്തിൽ സമ്മർദ്ദം ചെലുത്താൻ കേരള സർക്കാർ ശ്രമിച്ചെങ്കിലും പണം നൽകാതെ പറ്റില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു കേന്ദ്ര സർക്കാർ. കേന്ദ്രം നൽകുന്ന ഭക്ഷ്യ സബ്‍സിഡിയിൽ നിന്നടക്കം ഈ പണം പിടിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ കേരള സർക്കാരിന് അയച്ച കത്തിൽ വ്യക്‌തമാക്കിയത്. ഈ സാഹചര്യത്തിലാണ് മറ്റ് വഴികളില്ലാതെ കേന്ദ്രത്തിന് പണം നൽകാൻ സംസ്‌ഥാന സർക്കാർ തയ്യാറായത്.
പണം തിരിച്ചടക്കുന്നില്ലെങ്കിൽ റിക്കവറി വേണ്ടി വരുമെന്ന് വരെ കേന്ദ്ര ഭക്ഷ്യമന്ത്രി പിയൂഷ് ഗോയൽ കടുത്ത മുന്നറിയിപ്പിന്റെ സ്വരത്തിൽ മുഖ്യമന്ത്രിക്ക് കത്തെഴുതുകയും ചെയ്‌തിരുന്നു. അങ്ങനെ സംഭവിച്ചാൽ അടുത്ത സാമ്പത്തിക വർഷത്തിൽ സംസ്‌ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ് എത്രയും വേഗം ഈ ഫണ്ട് റിലീസ് ചെയ്യാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടത്.
Most Read: ഓപ്പറേഷൻ കെസിആർ: തുഷാർ വെള്ളാപ്പള്ളിക്കും അമൃതയിലെ ഡോ. ജഗ്ഗുവിനും ലുക്കൗട്ട് നോട്ടിസ്