കോഴിക്കോട്: മലയാളി വ്‌ളോഗർ റിഫ മെഹ്‌നുവിന്റെ മരണത്തിലെ ദുരൂഹത നീക്കാൻ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തും. മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താൻ അനുമതി വേണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം ആർഡിഒ അംഗീകരിച്ചു. അടുത്ത ആഴ്‌ച മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്തിയേക്കുമെന്നാണ് വിവരം.
കഴിഞ്ഞ ദിവസമാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താൻ അന്വേഷണ സംഘം ആർഡിഒയ്‌ക്ക് അപേക്ഷ നല്‍കിയത്. അന്വേഷണ ഉദ്യോഗസ്‌ഥനായ താമരശ്ശേരി ഡിവൈഎസ്‌പിയാണ് അപേക്ഷ നല്‍കിയത്. ഭർത്താവ് മെഹ്‌നാസിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായാണ് നടപടി. റിഫയുടെ വീടിന് സമീപത്തെ പള്ളി ഖബർസ്‌ഥാനില്‍ സംസ്‌കരിച്ച മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താനാണ് അന്വേഷണ സംഘത്തിന് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്.
തഹസില്‍ദാറുടെ സാന്നിധ്യത്തില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നുള്ള ഡോക്‌ടർമാരെത്തിയാകും പോസ്‌റ്റുമോർട്ടം നടത്തുക. പോസ്‌റ്റുമോർട്ടത്തിലെ കണ്ടെത്തല്‍ കേസന്വേഷണത്തില്‍ നിർണായകമാണ്. റിഫയുടെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം കഴിഞ്ഞ ദിവസം മെഹനാസിന്റെ രണ്ട് സുഹൃത്തുക്കളെ ചോദ്യം ചെയ്‌തിരുന്നു. പോസ്‌റ്റുമോർട്ടം നടത്തിയില്ലെന്ന വിവരം മറച്ചുവെച്ചെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
തുടർന്ന് റിഫയുടെ അമ്മ നല്‍കിയ പരാതിയില്‍ ഭർത്താവ് മെഹനാസിനെതിരെ ആത്‌മഹത്യ പ്രേരണ കുറ്റമടക്കം ചുമത്തി പോലീസ് കേസും എടുത്തിരുന്നു. തുടര്‍ന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്‌റ്റുമോർട്ടം നടത്താനായി അനുമതി വാങ്ങിയത്.
മാർച്ച് ഒന്നിന് ദുബായ് ജലാലിയയിലെ ഫ്‌ളാറ്റിലാണ് റിഫയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്‌മഹത്യയാണെന്നും മരണത്തില്‍ അസ്വാഭാവികതയില്ലെന്നുമുള്ള ദുബായ് പോലീസിന്റെ നിഗമനത്തിന്റെ അടിസ്‌ഥാനത്തില്‍ പോസ്‌റ്റുമോർട്ടം നടത്താതെയാണ് മൃതദേഹം നാട്ടിലേക്ക് വിട്ട് നല്‍കിയത്. റിഫക്ക് അവിഹിത ബന്ധമുള്ളതായി ആരോപിച്ച് മെഹനാസ് മർദ്ദിച്ചെന്നും ഇയാളുടെ പീഡനം സഹിക്കാനാവാതെയാണ് റിഫയുടെ ആത്‌മഹത്യയെന്നും ബന്ധുക്കൾ പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മെഹനാസിനെതിരെ പോലീസ് കേസെടുത്തത്.
Most Read: ഭീമ കൊറഗാവ് കേസ്; വരവരറാവു അടക്കം മൂന്നുപേര്‍ക്ക് ജാമ്യമില്ല