കാസർഗോഡ്: പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് എതിരായ കുറ്റം തെളിയിക്കുന്നതിൽ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും ഗുരുതര വീഴ്‌ച ഉണ്ടായെന്ന് റിപ്പോർട്. കോടതിയുടെ വിധിപ്പകർപ്പിലാണ് ഗുരുതര വീഴ്‌ചകൾ എണ്ണിപ്പറയുന്നത്. കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനും സാധിച്ചില്ല. റിയാസ് മൗലവി വധക്കേസിൽ നടന്നത് നിലവാരമില്ലാത്ത അന്വേഷണമാണെന്നും കോടതി വിലയിരുത്തി. പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പ് കൊലയ്‌ക്ക് കാരണമാണ്. എന്നാൽ, ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായി പരാജയപ്പെട്ടെന്നും വിധിപ്പകർപ്പിൽ പറയുന്നു.
റിയാസ് മൗലവിയെ കൊലപ്പെടുത്തിയ മുറിയിൽ നിന്ന് കണ്ടെടുത്ത ഫോണും മെമ്മറി കാർഡുകളും പരിശോധിക്കാത്തത് സംശയം ജനിപ്പിക്കുന്നതാണെന്നും വിധിപ്പകർപ്പിൽ പ്രത്യേകം പറയുന്നുണ്ട്. മരണത്തിന് മുൻപ് റിയാസ് മൗലവിയുമായി ഇടപഴകിയവരെ കണ്ടെത്തിയില്ല. അതിനുള്ള അവസരം അന്വേഷണ സംഘം നഷ്‌ടപ്പെടുത്തി.
ഒന്നാം പ്രതിയുടെ വസ്‌ത്രങ്ങൾ ഡിഎൻഎ പരിശോധനക്ക് നൽകിയില്ല. അതിനാൽ വസ്‌ത്രങ്ങൾ പ്രതിയുടേത് ആണോയെന്നത് വ്യക്‌തമായില്ല. അന്വേഷണം ഏകപക്ഷീയമായിരുന്നുവെന്ന് കരുതാൻ സാധിക്കും. തെളിവെടുപ്പിൽ ഗുരുതര വീഴ്‌ച ഉണ്ടായതായി കരുതുന്നതായും കോടതി പറയുന്നു. കേരളത്തെ നടുക്കിയ കാസർഗോഡ് പഴയ ചൂരിയിലെ റിയാസ് മൗലവി വധക്കേസിലെ പ്രതികളായ മൂന്ന് പേരെയും കോടതി ഇന്ന് വെറുതെ വിട്ടിരുന്നു.
കാസർഗോഡ് കേളുഗുഡ്‌സെ സ്വദേശികളായ അജേഷ്, നിതിൻ, കേളുഗുഡ്‌സെ ഗംഗെ നഗറിലെ അഖിലേഷ് എന്നിവരെയാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വെറുതെവിട്ടത്. പ്രതികൾ ആർഎസ്എസ് പ്രവർത്തകരാണ്. ജഡ്‌ജ് കെകെ ബാലകൃഷ്‌ണനാണ് കേസിൽ വിധി പറഞ്ഞത്. കാസർഗോഡ് ചൂരി മദ്രസയിലെ അധ്യാപകനായിരുന്ന റിയാസ് മൗലവി 2017 മാർച്ച് 20നാണ് കൊല്ലപ്പെട്ടത്.
രാത്രി ചൂരിയിലെ പള്ളിയോട് ചേർന്ന മുറിയിൽ ഉറങ്ങുകയായിരുന്ന റിയാസിനെ മൂന്നംഗ സംഘം പള്ളിക്കകത്ത് അതിക്രമിച്ചുകയറി കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ്‌പി ആയിരുന്ന എ ശ്രീനിവാസന്റെ മേൽനോട്ടത്തിൽ അന്നത്തെ കോസ്‌റ്റൽ സിഐ ആയിരുന്ന പികെ സുധാകരന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് സംഭവം നടന്ന് മൂന്ന് ദിവസത്തിനകം പ്രതികളെ പിടികൂടിയത്.
Most Read| പൊതുസ്‌ഥലത്തെ യുഎസ്ബി ഫോൺ ചാർജിങ് പോർട്ടുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പ്