കൊച്ചി: ആലുവയിൽ ആദായ നികുതി ഉദ്യോഗസ്‌ഥർ ചമഞ്ഞ് കവർച്ച നടത്തിയ കേസിലെ നാല് പ്രതികൾക്കായി പോലീസ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കി. കണ്ണൂർ കുമാരനല്ലൂർ സ്വദേശികളായ പികെ ഹാരിസ്, അബ്‌ദുൾ ഹമീദ്, ബൈക്ക് അബൂട്ടി, ഗോവ ഗുരുദ്വാര സ്വദേശി ഡേവിഡ് ഡയസ് എന്നിവർക്കായാണ് ലുക്ക്‌ഔട്ട് നോട്ടീസ് പുറത്തിറക്കിയത്.
കഴിഞ്ഞ ഞായറാഴ്‌ച ആണ് ആലുവ ബാങ്ക് കവലക്ക് സമീപം താമസിക്കുന്ന സ്വർണ പണിക്കാരനായ സഞ്‌ജയ് എന്നയാളുടെ വീട്ടിൽ വൻ കവർച്ച നടന്നത്. ആദായ നികുതി ഉദ്യോഗസ്‌ഥർ എന്ന വ്യാജേന വീട്ടുകാരെ ബന്ദിയാക്കിയായിരുന്നു കവർച്ച. വീട്ടിൽ നിന്ന് 37.5 പവൻ സ്വർണവും 1,80,000 രൂപയുമാണ് അഞ്ചംഗ സംഘം തട്ടിയെടുത്തത്.
ആദായ നികുതി ഉദ്യോഗസ്‌ഥർ ആണെന്നും വീട് പരിശോധിക്കണമെന്നും പറഞ്ഞാണ് 5 അംഗ സംഘം വീടിന് അകത്ത് കയറിയത്. തുടർന്ന് സ്വർണവും പണവും ഓഫിസിലേക്ക് കൊണ്ടുപോവുകയാണെന്ന് കാണിച്ച് വെള്ള പേപ്പറിൽ എഴുതി നൽകി, സഞ്‌ജയിനെ കൊണ്ട് ഒപ്പും വെപ്പിച്ചു. പോകും വഴി വീട്ടിലെ സിസിടിവി ഡിവിഡിയും സംഘം കൈക്കലാക്കിയിരുന്നു.
ഇവർ പോയതിന് ശേഷം നൽകിയ മൊബൈൽ നമ്പറിൽ വിളിച്ചപ്പോൾ തൃശൂർ അയ്യന്തോൾ സ്വദേശിയായ ചുമട്ട് തൊഴിലാളിയാണ് ഫോണെടുത്തത്. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സഞ്‌ജയ് ആലുവ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. കേസിൽ റെയിൽവേ ജീവനക്കാരനും ഗോവ സ്വദേശിയുമായ മൗലാലി ഹബീബുൾ എന്നയാളെ പോലീസ് ഇന്നലെ അറസ്‌റ്റ് ചെയ്‌തിരുന്നു.
ഇയാളിൽ നിന്നാണ് കൂട്ടുപ്രതികളെ കുറിച്ച് വിവരങ്ങൾ ലഭിച്ചത്. കവർച്ചക്ക് ശേഷം പ്രതികൾ മംഗലാപുരം വഴി കടന്നുകളയുകയായിരുന്നു. ആലുവ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Most Read: യുക്രൈനിൽ പഠനം മുടങ്ങിയ വിദ്യാർഥികൾക്ക് റഷ്യയിൽ തുടർ പഠനം