ഫറോക്ക്: കോഴിക്കോട് ഫറോക്കിന് സമീപം കുണ്ടായിത്തോട് ഭാഗത്ത് റെയിൽപാളത്തിൽ കരിങ്കൽ ചീളുകൾ കണ്ടെത്തി. 8 ഇടങ്ങളിലായാണ് ചീളുകൾ കണ്ടെത്തിയത്. കല്ലുകൾ ശ്രദ്ധയിൽപ്പെട്ട ഏറനാട് എക്‌സ്‌പ്രസിലെ എൻജിൻ ഡ്രൈവർ തീവണ്ടിയുടെ വേഗത കുറച്ചതിനാൽ വൻ ദുരന്തം ഒഴിവാക്കാൻ സാധിച്ചു. കുണ്ടായിത്തോട് റെയിൽവെ അടിപ്പാതയിൽ നിന്ന് മാറി പടിഞ്ഞാറ് ഭാഗത്ത് രണ്ടാം പാളത്തിലാണ് കരിങ്കൽ ചീളുകൾ കണ്ടെത്തിയത്. ചൊവ്വാഴ്‌ച ഉച്ചക്ക് രണ്ടുമണിയോടെയാണ് സംഭവം. ട്രാക്കിലെ തന്നെ കരിങ്കൽ ചീളുകളാണിവ.
രണ്ടാം ട്രാക്കിലൂടെ വരികയായിരുന്ന ഏറനാട് എക്‌സ്‌പ്രസിലെ എൻജിൻ ഡ്രൈവർ ചീളുകൾ കണ്ടതോടെ തീവണ്ടിയുടെ വേഗത കുറച്ച് കല്ലുകൾക്ക് മുകളിലൂടെ തന്നെ കടന്നു പോകുകയായിരുന്നു. പിന്നീട് വണ്ടിയിലെ ജീവനക്കാർ കോഴിക്കോട് റെയിൽവേ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് റെയിൽവേ ഉദ്യോഗസ്‌ഥരെത്തി സ്‌ഥലത്ത് പരിശാധന നടത്തി. സമീപ പ്രദേശങ്ങളിലെ കുട്ടികൾ കളിക്കുമ്പോൾ വെച്ചതാകാം കരിങ്കൽ ചീളുകൾ എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതർ അറിയിച്ചു.
Read also: പിന്നിൽ കേന്ദ്രം; സമിതിക്ക് മുന്നിൽ ഹാജരാകില്ല; നിലപാട് കടുപ്പിച്ച് കർഷകർ