ബാഗ്‌ദാദ്: ഇറാഖിലെ വ്യോമതാവളത്തിന് നേരെ റോക്കറ്റാക്രമണം. വടക്കന്‍ ബാഗ്‌ദാദിലെ ബാലാദ് വ്യോമതാവളത്തിനു നേരെയാണ് ആക്രമണം ഉണ്ടായത്. ആറ് റോക്കറ്റുകളാണ് ഇറാക്കില്‍ പതിച്ചത്. തിങ്കളാഴ്‌ച രാത്രിയായിരുന്നു ആക്രമണം.
യുഎസ് കമ്പനിയുടെ കരാര്‍ ജീവനക്കാരന് ആക്രമണത്തില്‍ പരിക്കേറ്റതായി സുരക്ഷാ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. തുടക്കത്തിൽ യുഎസ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള സാലിപോര്‍ട്ടിലാണ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. ഇവിടെ ജോലി ചെയ്‌തിരുന്ന കരാര്‍ ജീവനക്കാരനാണ് പരിക്കേറ്റത്. യുഎസില്‍ നിന്നും ഇറാഖ് വാങ്ങിയ എഫ്-16 പരിപാലിക്കുന്ന ജീവനക്കാരനായിരുന്നു ഇദ്ദേഹം.
ആദ്യ ആക്രമണം കഴിഞ്ഞ് 15 മിനിറ്റുകള്‍ക്കുശേഷമായിരുന്നു മറ്റ് മൂന്ന് റോക്കറ്റുകള്‍ പതിച്ചത്. അതേസമയം അമേരിക്കക്കാരെയോ സഖ്യസേനയോ ബാലാദില്‍ നിയോഗിച്ചിട്ടില്ലെന്ന് പെന്റഗണ്‍ വക്‌താവ് കമാന്‍ഡര്‍ ജസീക്ക മക്‌നോള്‍ട്ടി പറഞ്ഞു. എന്നാല്‍ അമേരിക്കക്കാരായ കരാര്‍ ജീവനക്കാര്‍ അവിടെ ജോലി ചെയ്‌തിരുന്നു. അതേസമയം സംഭവത്തില്‍ ആളപായമോ നാശനഷ്‌ടങ്ങളോ ഇല്ലെന്നും മക്‌നോള്‍ട്ടി പറഞ്ഞു.
24 മണിക്കൂറിനിടെ ഉണ്ടായ രണ്ടാമത്തെ ആക്രമണമായിരുന്നു ഇത്. അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേനയെ ലക്ഷ്യമിട്ട് ബാഗ്ദാദിലെ വ്യോമതാവളത്തിനു നേരെ ഞായറാഴ്‌ച ആക്രമണം നടന്നിരുന്നു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെയും ആരും ഏറ്റെടുത്തിട്ടില്ല.
Read Also: സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിൽസാ നിരക്ക് കുറക്കണം; ഹരജി ഇന്ന് പരിഗണിക്കും