ബെംഗളൂരു: രാജ്യത്തിന്റെ അഭിമാന ദൗത്യം ചന്ദ്രയാൻ-3 ലാൻഡറിൽ നിന്നും റോവർ പുറത്തിറങ്ങി. ഇതോടെ ചന്ദ്രോപരിതലത്തിൽ ഇന്ത്യയുടെ അശോകസ്‌തംഭ മുദ്ര പതിഞ്ഞു. 14 ദിവസമാണ് റോവർ പഠനം നടത്തുക. ഇന്നലെ വൈകിട്ട് 6.03 നായിരുന്നു സോഫ്റ്റ് ലാൻഡിങ്. തുടർന്ന് ഒമ്പത് മണിയോടെ പേടകത്തിന്റെ വാതിൽ തുറന്ന് റോവറിനെ പുറത്തേക്കിറക്കുന്ന പ്രക്രിയ തുടങ്ങി.
ഒരു ചാന്ദ്ര പകൽ മാത്രമാണ് ലാൻഡറിന്റെയും റോവറിന്റെയും ആയുസ്. ഭൂമിയിലെ കണക്ക് പ്രകാരം 14 ദിവസം. സെക്കൻഡിൽ ഒരു സെന്റീമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന പ്രഗ്യാൻ നാവിഗേഷൻ ക്യാമറകൾ ഉപയോഗിച്ച് ചന്ദ്രന്റെ ചുറ്റുപാടുകൾ സ്‌കാൻ ചെയ്യും. ഈ ചുരുങ്ങിയ സമയം കൊണ്ട് ചന്ദ്രനിൽ ഇതുവരെ ആരും തൊടാത്ത ദക്ഷിണ ധ്രുവത്തിൽ നിന്ന് രഹസ്യങ്ങൾ പുറത്തെത്തിക്കുകയാണ് ചന്ദ്രയാൻ മൂന്നിന്റെ ഉദ്ദേശം. ഇതിന്റെ ഭാഗമായി ലാൻഡർ പേ ലോഡുകൾ അടുത്ത ദിവസങ്ങളിൽ പ്രവർത്തന സജ്‌ജമാകും.
ഈ 14 ദിനങ്ങൾ റോവർ പ്രവർത്തനത്തിൽ ഏർപ്പെടുന്നതിനാൽ ശാസ്‌ത്രജ്‌ഞർ ലാൻഡറിൽ നിന്നും റോവറിൽ നിന്നും വരുന്ന ഡാറ്റ വിശകലനം ചെയ്യും. ഇന്നലെ വൈകിട്ട് 6.03 നായിരുന്നു ചരിത്ര നിമിഷം. ഇന്നേവരെ ഒരു പേടകത്തിനും സോഫ്റ്റ് ലാൻഡിങ് നടത്താൻ സാധിക്കാത്തത്ര അപകടകരമായ മേഖലയിലാണ് ഇന്ത്യ കരുത്തോടെ കാൽ കുത്തിയത്. ലാൻഡിങ്ങിന് പിന്നാലെ ബംഗളൂരുവിലെ ഐഎസ്‌ആർഒ ടെലിമെട്രി, ട്രാക്കിങ് കമാൻഡ് നെറ്റ്‌വർക്കിന് കീഴിലെ മിഷൻ ഓപ്പറേഷൻസ് കോംപ്‌ളക്‌സിലേക്ക് ലാൻഡറിൽ നിന്നുള്ള ആദ്യ സിഗ്‌നലും എത്തിയിരുന്നു.
Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!