നാഗ്‌പൂർ: ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് എതിരെ ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത്. വിജയദശമി ദിനത്തോടനുബന്ധിച്ച് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കവെയാണ് ആർഎസ്എസ് നേതാവിന്റെ രൂക്ഷ വിമർശനം.
ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് നിയന്ത്രണം കൊണ്ടുവരണമെന്നും ഇവയെ കെട്ടഴിച്ചുവിടുന്നത് അരാജകത്വത്തിലേക്ക് നയിക്കുമെന്നും ഭാഗവത് പറഞ്ഞു. ഇതിനായി ഒന്നിച്ച് പ്രവര്‍ത്തിക്കണമെന്നും ഭാഗവത് ആവശ്യപ്പെട്ടു.
കുട്ടികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം വര്‍ധിച്ച് വരുന്നതിനാല്‍ ഉള്ളടക്കത്തില്‍ നിയന്ത്രണം വേണമെന്നും ഭാഗവത് പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ ഒടിടി പ്ളാറ്റ്‌ഫോമുകള്‍ക്ക് നേരത്തെ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇവയ്‌ക്ക് ത്രിതല നിയന്ത്രണ സംവിധാനം ഉണ്ടാകുമെന്നാണ് കേന്ദ്രം അറിയിച്ചിട്ടുള്ളത്. 13+, 16+, 18+ എന്നിങ്ങനെ കണ്ടന്റിനെ വേര്‍തിരിക്കണമെന്നാണ് നിർദ്ദേശം.
കൂടാതെ ഒടിടി പ്ളാറ്റ്‌ഫോമുകളും ഡിജിറ്റല്‍ മീഡിയയും അവരുടെ വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു. നിയമ വിരുദ്ധമായ ഉള്ളടക്കത്തിനെതിരെ പരാതി വന്നാല്‍ 72 മണിക്കൂറിനകം അവ നീക്കം ചെയ്യണമെന്നും ലൈംഗികാധിക്ഷേപം സംബന്ധിച്ച പരാതിയാണെങ്കില്‍ 24 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ആവിഷ്‌കാര സ്വാതന്ത്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കേന്ദ്രത്തിന്റെ ഇത്തരം നീക്കങ്ങളെന്ന് വിമർശിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
Most Read: വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപകന്‍ അറസ്‌റ്റില്‍