ചെന്നൈ: ക്ളാസ് മുറിയില്‍ വിദ്യാര്‍ഥിയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ അധ്യാപകന്‍ അറസ്‌റ്റില്‍. തമിഴ്‌നാട് കടലൂർ ചിദംബരത്തെ ഗവ. നന്ദനാര്‍ ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ് അധ്യാപകനായ സുബ്രഹ്‌മണ്യം(45) ആണ് അറസ്‌റ്റിലായത്.
ഒക്‌ടോബര്‍ 13നായിരുന്നു കേസിനാസ്‌പദമായ സംഭവം നടന്നത്. പതിവായി ക്ളാസ് കട്ട് ചെയ്‌തിരുന്ന പ്ളസ് ടു വിദ്യാര്‍ഥിയെ മുട്ടുകുത്തി നിര്‍ത്തിച്ച് മുടിയില്‍ പിടിച്ച് ഇയാൾ തുടര്‍ച്ചയായി ചൂരല്‍ കൊണ്ട് തല്ലുകയും കാലില്‍ ചവിട്ടുകയും ആയിരുന്നു. ചില വിദ്യാര്‍ഥികളെ നിലത്തും ഇരുത്തിയിരുന്നു. മറ്റൊരു വിദ്യാർഥി ഈ ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ ക്ളാസുകളില്‍ ഹാജരായാല്‍ മതിയെന്ന് സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കവെയാണ് അധ്യാപകന്റെ ശിക്ഷാനടപടി. അഞ്ഞൂറിലധികം വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളാണിത്.
സംഭവത്തിന് ശേഷം അധ്യാപകനെതിരെ വൻ പ്രതിഷേധം ഉയർന്നിരുന്നു. രാഷട്രീയകക്ഷികളും ജനപ്രതിനിധികളും സംഭവത്തില്‍ പ്രതിഷേധിച്ചതോടെ കടലൂര്‍ ജില്ലാ കളക്‌ടർ കെ ബാലസുബ്രഹ്‌മണ്യം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.
വിദ്യാര്‍ഥി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമം ഉള്‍പ്പടെ അഞ്ച് വകുപ്പുകള്‍ പ്രകാരമാണ് അധ്യാപകനെതിരെ ചിദംബരം പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തിരിക്കുന്നത്.
അതേസമയം അറസ്‌റ്റിലായ സുബ്രഹ്‌മണ്യത്തെ റിമാന്‍ഡ് ചെയ്‌തു. ഇയാൾക്കെതിരെ വകുപ്പുതല നടപടി ഉണ്ടാവുമെന്നും അധികൃതര്‍ അറിയിച്ചു.
വിദ്യാര്‍ഥിയെ അധ്യാപകന്‍ മർദിക്കുന്ന ദൃശ്യം:
Government Nandanar Boys Higher Secondary School, Chidambaram
This happened just before lunch break today. pic.twitter.com/ziAf1gy2Op
— ? (@Nallavan6666) October 13, 2021
Most Read: കർഷക സമര സ്‌ഥലത്ത് യുവാവിന്റെ മൃതദേഹം; പോലീസ് ബാരിക്കേഡിൽ കെട്ടിത്തൂക്കിയ നിലയിൽ