ആലപ്പുഴ: ജില്ലയിലെ ചേർത്തലയിൽ വയലാറിന് സമീപമുണ്ടായ ആർഎസ്‌എസ്-എസ്‌ഡിപിഐ സംഘര്‍ഷത്തിൽ നന്ദു എന്ന് വിളിക്കുന്ന രാഹുൽ ആര്‍ കൃഷ്‌ണ എന്ന 22കാരൻ കൊല്ലപ്പെട്ടു. ഇയാൾ ആർഎസ്‌എസ് പ്രവർത്തകനാണ്. ബുധനാഴ്‌ച രാത്രി ഒൻപതോടെയാണ് സംഭവം. പ്രദേശം വൻ പോലീസ് സന്നാഹത്തിന്റെ നിയന്ത്രണത്തിലാണ്.
കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി ഇന്ന് ആലപ്പുഴ ജില്ലയിൽ ഹർത്താൽ പ്രഖ്യാപിച്ചു. ഹർത്താലിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വിവിധ ഹൈന്ദവ സംഘടനകളും രംഗത്തെത്തി. പിഎസ്‌സി പരീക്ഷ ഉള്ളതിനാൽ വാഹനങ്ങൾ തടയില്ലെന്നും രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലെന്നും ബിജെപി ആലപ്പുഴ ജില്ലാ പ്രസിഡണ്ട് എംവി ഗോപകുമാര്‍ അറിയിച്ചു.
വയലാറിലെ നാഗംകുളങ്ങര കവലയിൽ വച്ച് രാത്രി എട്ട് മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. സംഘർഷത്തിൽ മൂന്ന് ആർഎസ്‌എസ് പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്‌ഡിപിഐ പ്രവർത്തകർക്കും വെട്ടേറ്റതായാണ് വിവരം. ഇതിൽ ഒരാളുടെ നില അതീവ ഗുരുതരാമാണെന്ന് ആശുപത്രി വൃത്തങ്ങൾ പറഞ്ഞു. ഇയാളും ആർഎസ്‌എസ് പ്രവർത്തകനാണ്.
ഈ പരിസരത്ത് ഇന്നലെ എസ്‌ഡിപിഐയുടെ വാഹനപ്രചരണ ജാഥ നടന്നിരുന്നു. ഇതിലെ പ്രസംഗത്തിൽ മതവിദ്വേഷം ഉയർത്തുന്ന രീതിയിലുള്ള പ്രകോപന പരമായ പരാമർശങ്ങൾ ഉണ്ടായെന്നും ഇതിനെ തുടർന്നാണ് സംഘർഷം രൂപപ്പെട്ടത് എന്നുമാണ് നിലവിലെ പോലീസ് വ്യാഖ്യാനം. ഗുരുതരമായി പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
Most Read: ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കി; സിലബസിനെതിരെ വ്യാപക ആക്ഷേപം