ന്യൂഡെൽഹി : ദേശീയ പശുശാസ്‍ത്ര പരീക്ഷയുടെ സിലബസിനെതിരെ വ്യാപക ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കി. ശാസ്‍ത്രത്തെ വെല്ലുവിളിക്കുന്ന സിലബസ് എന്നാണ് ആക്ഷേപം ഉയരുന്നത്. കേന്ദ്ര മൃഗപരിപാലന മന്ത്രാലയത്തിന്റെ ഭാഗമായുള്ള രാഷ്‌ട്രീയ കാമധേനു ആയോഗിന്റെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍ മുഖേന ഫെബ്രുവരി 25ആം തീയതിയാണ് പരീക്ഷ നടത്താന്‍ നിശ്‌ചയിച്ചിരുന്നത്. ആദ്യം പരീക്ഷ മാറ്റിവച്ചുവെന്ന അറിയിപ്പ് വന്നതിനെ തുടർന്നാണ് പരീക്ഷ റദ്ദാക്കിയ വിവരം അറിയിച്ചിരിക്കുന്നത്.
രാജ്യത്തെ പരമാവധി വിദ്യാർഥികളെ പശുശാസ്‍ത്ര പരീക്ഷ എഴുതിക്കാനാണ് യുജിസി നിർദേശിച്ചത്. ഇക്കാര്യം രാജ്യത്തെ യൂണിവേഴ്‌സിറ്റികളിലെ വൈസ് ചാൻസിലർമാർക്ക് യുജിസി കത്തിലൂടെ നിർദേശം നൽകിയിരുന്നു. തുടർന്ന് 5 ലക്ഷത്തോളം ആളുകൾ പരീക്ഷ എഴുതാനായി രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തു. എന്നാൽ ശാസ്‍ത്രത്തെ വെല്ലുവിളിക്കുന്നതും നോക്കുകുത്തിയാക്കുന്നതുമായ സിലബസ് ആണെന്ന ആരോപണം ഉയർന്ന സാഹചര്യത്തിൽ പരീക്ഷ റദ്ദാക്കാൻ തീരുമാനിക്കുകയായിരുന്നു.
ഭൂകമ്പം ഉണ്ടാവാന്‍ കാരണം ഗോവധമാണ്, പശുവിന്റെ പാലിന് മഞ്ഞനിറം ഉണ്ടാകാൻ കാരണം സ്വര്‍ണത്തിന്റെ അംശം അടങ്ങിയതാണ്, റേഡിയേഷനില്‍ നിന്ന് ചാണകം സംരക്ഷണം നല്‍കും. ഇങ്ങനെ ആയിരുന്നു സിലബസിന്റെ ഉള്ളടക്കം. പരീക്ഷയുമായി ബന്ധപ്പെട്ട വിമര്‍ശനം ശാസ്‍ത്ര ലോകം ശക്‌തമാക്കിയ സാഹചര്യത്തിലാണ് പിൻമാറാൻ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചത്. ദേശീയ പശുശാസ്‍ത്ര പരീക്ഷ റദ്ദാക്കാന്‍ യുജിസിക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കി.
Read also : ജലാശയത്തിൽ വിഗ്രഹങ്ങൾ ഉണ്ടെന്ന് രഹസ്യ വിവരം; 7 എണ്ണം കണ്ടെടുത്തു