കോഴിക്കോട്: വൈറസ് രോഗമായ ആര്‍എസ്‌വി (റെസിപിറേറ്ററി സിന്‍സിഷ്യല്‍ വൈറസ്) കോഴിക്കോട് കുഞ്ഞുങ്ങളില്‍ കാണപ്പെട്ടു. സ്വകാര്യ ആശുപത്രിയില്‍ നാലു മാസത്തിനിടെ പരിശോധന നടത്തിയ 55 കുട്ടികളില്‍ 24 പേര്‍ക്ക് രോഗം സ്‌ഥിരീകരിച്ചു. 18 മാസത്തില്‍ താഴെയുള്ള കുട്ടികളിലാണ് കൂടുതലായി രോഗം പ്രകടമാവുന്നത്.
നിലവില്‍ നാല് കുഞ്ഞുങ്ങൾ ആശുപത്രിയില്‍ ചികിൽസയിലുണ്ട്. രോഗം കൂടുതലായി കാണുന്ന സാഹചര്യത്തില്‍ രോഗികളുടെ ലിസ്‌റ്റ് പരിശോധിച്ച് പ്രാദേശികമായ കാരണങ്ങളുണ്ടോ എന്ന് ജില്ലാ മെഡിക്കല്‍ ഓഫിസ് അധികൃതര്‍ വിലയിരുത്തി വരികയാണ്.
താരതമ്യേന പുതിയ വൈറസ് രോഗമാണിത്. ശ്വാസതടസം, മൂക്കൊലിപ്പ്, പനി, കഫം, വലിവ് എന്നിവയാണ് ലക്ഷണങ്ങള്‍. ചില കുഞ്ഞുങ്ങളില്‍ ന്യുമോണിയയുടേതു പോലുള്ള ലക്ഷണങ്ങളും പ്രകടമാവും. മഴക്കാലത്തും തണുപ്പുള്ള കാലാവസ്‌ഥയിലുമാണ് കൂടുതലായി കാണുന്നത്.
അതിവേഗം പകരുന്ന രോഗമായതിനാല്‍ ഐസൊലേഷന്‍ വേണ്ടിവരും. ഒന്നോ രണ്ടോ ആഴ്‌ചകൊണ്ട് രോഗസൗഖ്യം ലഭിക്കാറുണ്ട്. രോഗബാധയെ തുടര്‍ന്ന് കോഴിക്കോട് ആസ്‌റ്റര്‍ മിംസ് ആശുപത്രിയില്‍ ചികിൽസ തേടിയ കുഞ്ഞുങ്ങളില്‍ ആറുപേര്‍ക്ക് വെന്റിലേറ്റര്‍ സപ്പോര്‍ട്ട് നല്‍കേണ്ടി വന്നു. ആന്റിജന്‍ ടെസ്‌റ്റ്, മോളിക്യുലര്‍ ടെസ്‌റ്റിങ്, വൈറല്‍ കള്‍ച്ചര്‍ തുടങ്ങിയവയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്.
ലോകത്ത് പ്രതിവര്‍ഷം 1,60,000 കുട്ടികള്‍ ഈ രോഗം മൂലം മരണപ്പെടുന്നുവെന്നാണ് കണക്ക്. ഈ രോഗത്തിന് രണ്ട് അംഗീകൃത മരുന്നുകളുണ്ട്. രോഗം സങ്കീര്‍ണമായാല്‍ ചികിൽസാ ചെലവ് ഏറും. ആന്റിബയോട്ടിക് ചികിൽസ ഫലപ്രദമല്ല. ഒരിക്കല്‍ രോഗം വന്ന കുട്ടികള്‍ക്ക് വീണ്ടും രോഗം വരുന്നതായും രണ്ടാമത് വരുമ്പോള്‍ ശക്‌തി കുറയുന്നതായും ഡോക്‌ടര്‍മാര്‍ നിരീക്ഷിക്കുന്നു.