തിരുവനന്തപുരം: ദത്ത് വിവാദത്തിൽ നിയമസഭക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച മഹിളാ കോൺഗ്രസ് പ്രവർത്തകർ നീതി നിഷേധം നേരിടുന്നതായി കോൺഗ്രസ് നേതാവ് കെ മുരളീധരന്‍ എംപി. പ്രവർത്തകരെ ജയിലിലെത്തി സന്ദർശിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഴോളം വനിതാ നേതാക്കളെയാണ് ജയിലിൽ അടച്ചിരിക്കുന്നത്. ഇതുവരെ ചാർജ് ഷീറ്റ് പോലും കോടതിയിൽ നൽകിയിട്ടില്ല. ഇതിൽ രണ്ടുപേർ മുലയൂട്ടുന്ന അമ്മമാരാണ്. ആ അവകാശം പോലും അവർക്ക് നിഷേധിച്ചിരിക്കുക ആണെന്നും കെ മുരളീധരന്‍ കുറ്റപ്പെടുത്തി.
എംഎൽഎ രമേശ് ചെന്നിത്തല കമ്മീഷണറെ വിളിച്ചപ്പോൾ അദ്ദേഹത്തിന് അറിയില്ല എന്ന് പറഞ്ഞു. ഇതാണ് സംസ്‌ഥാനത്തെ സ്‌ത്രീകളുടെ അവസ്‌ഥ. തിരുവനന്തപുരം മേയർ ഒരു തുണ്ട് കടലാസിൽ പരാതി കൊടുത്തപ്പോൾ, എംപിക്കെതിരെ കേസെടുത്ത പോലീസ്, ഒരു വീട്ടമ്മക്ക് വേണ്ടി സമരം ചെയ്‌ത സ്‌ത്രീകളെ ജയിലിലടച്ചത് പിണറായിക്കെതിരെ ശബ്‌ദിച്ചാൽ ഇതായിരിക്കും ഫലം എന്ന് കാണിക്കാനാണ്. എന്നാല്‍ ഇതുകൊണ്ടൊന്നും തളരില്ല; അദ്ദേഹം പറഞ്ഞു.
പിണറായി വിജയൻ സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ ശക്‌തമായ സമര പരിപാടികളുമായി മുന്നോട്ടു പോകും. ജയിലും കേസുകളും കൊണ്ട് വിരട്ടാം എന്ന് കരുതണ്ട. സ്‌ത്രീകളോടുള്ള പിണറായി സർക്കാരിന്റെ ബഹുമാനം ജയിലിൽ കാണാനായി. ഇത്രയും ക്രൂരത കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല. ചരിത്രത്തിൽ ഹിറ്റ്ലർക്കും മുസോളിനിക്കും ഉണ്ടായ അനുഭവം മുഖ്യമന്ത്രി പിണറായി വിജയൻ മനസിലാക്കുന്നതാണ് നല്ലതെന്നും എംപി പറഞ്ഞു.
അമ്മ അറിയാതെ കുഞ്ഞിനെ ദത്തുനൽകിയ സംഭവത്തില്‍ സർക്കാർ കുറ്റക്കാരെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു നിയമസഭാ സമുച്ചയത്തിനുള്ളിലെ റോഡിൽ മഹിളാ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചത്. മുഖ്യമന്ത്രി രാജി വെക്കണം എന്ന മുദ്രാവാക്യവുമായി ആയിരുന്നു അതി സുരക്ഷാ മേഖലയിൽ കടന്നുള്ള പ്രതിഷേധം. തുടർന്ന് പോലീസും വാച്ച് ആൻഡ് വാർഡും എത്തി ഇവരെ അറസ്‌റ്റ് ചെയ്‌ത് നീക്കുകയായിരുന്നു.
Most Read: ലൈംഗികാതിക്രമ കേസുകൾ അഞ്ച് വർഷത്തിനുള്ളിൽ കുറഞ്ഞുവെന്ന് മുഖ്യമന്ത്രി നിയമസഭയിൽ