ന്യൂഡെൽഹി : കോവിഡിന്റെ രണ്ടാം ഘട്ടം അവസാനിച്ചിട്ടില്ലെന്നും, ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദ്ദേശം നൽകിയതിന് ശേഷവും രാജ്യത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രോട്ടോക്കോൾ ലംഘനം തുടരുന്നു. രാജ്യത്ത് കോവിഡ് വ്യാപനത്തിൽ നേരിയ കുറവ് രേഖപ്പെടുത്തിയതിന് പിന്നാലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇത് ശ്രദ്ധയിൽ പെട്ടതോടെയാണ് കർശന നിർദ്ദേശം നൽകി അധികൃതർ രംഗത്തെത്തിയത്.
ഹിമാചല്‍ പ്രദേശിലെ മണാലി, മുംബൈയിലെ ലോണവാല, ഉത്തരാഖണ്ഡിലെ മസൂറി എന്നീ കേന്ദ്രങ്ങളിൽ നിലവിൽ വിനോദ സഞ്ചാരികളുടെ എണ്ണം പ്രതിദിനം വർധിക്കുകയാണ്. കോവിഡ് കേസുകൾ കുറഞ്ഞതിന് പിന്നാലെ ടൂറിസം മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവുകൾ നൽകിയതാണ് ഇപ്പോൾ തിരക്ക് വർധിക്കാൻ ഇടയാക്കിയത്.
ജനങ്ങൾ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ കൂട്ടം കൂടുന്നതിന്റെ ദൃശ്യങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക പങ്കുവച്ചിരുന്നു. തുടർന്ന് കേരളം ഉൾപ്പടെ 8 സംസ്‌ഥാനങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്താൻ നിർദ്ദേശം നൽകുകയും ചെയ്‌തു. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കാൻ ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാനും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
എന്നാൽ നിയന്ത്രണങ്ങൾ കടുപ്പിച്ച ശേഷവും വിനോദസഞ്ചാര കേന്ദ്രങ്ങളിൽ പ്രോട്ടോക്കോളുകൾ ലംഘിച്ച് ആളുകൾ എത്തുകയാണ്. മിക്കവരും മാസ്‌ക് പോലും ധരിക്കാതെയാണ് ഇവിടങ്ങളിൽ കൂട്ടം കൂടുന്നത്. ഇത് വലിയ ആശങ്ക സൃഷ്‌ടിക്കുന്നതിനാൽ പരിശോധന കർശനമാക്കാനുള്ള തീരുമാനത്തിലാണ് നിലവിൽ പോലീസ്.
Read also : ‘മിഷൻ സി’ രണ്ടാമത്തെ ഗാനമെത്തി; രചനയും സംഗീതവും ഇടുക്കിയിലെ പോലീസ് ഉദ്യോഗസ്‌ഥർ!