കീവ്: റഷ്യൻ സൈന്യം ഇതുവരെ 100 ബില്യൺ ഡോളറിന്റെ അടിസ്‌ഥാന സൗകര്യങ്ങളും കെട്ടിടങ്ങളും മറ്റ് ഭൗതിക ആസ്‌തികളും നശിപ്പിച്ചതായി യുക്രൈനിലെ ഉന്നത സർക്കാർ സാമ്പത്തിക ഉപദേഷ്‌ടാവ് ഒലെഗ് ഉസ്‌റ്റെങ്കോ. 50% യുക്രേനിയൻ ബിസിനസുകൾ പൂർണമായും അടച്ചുപൂട്ടാൻ യുദ്ധം കാരണമായെന്നും ബാക്കി പകുതിയും അവരുടെ ശേഷിയിൽ വളരെ താഴെയാണ് പ്രവർത്തിക്കുന്നതെന്നും യുക്രേനിയൻ പ്രസിഡണ്ട് വ്‌ളോഡിമിർ സെലെൻസ്‌കിയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് കൂടിയായ ഉസ്‌റ്റെങ്കോ പറഞ്ഞു.
അതേസമയം, യുദ്ധം കാരണം കീവിലെ ജനസംഖ്യയുടെ പകുതിയും പലായനം ചെയ്‌തുവെന്ന് മേയർ വിറ്റാലി ക്ളിറ്റ്‌ഷ്‌കോ. റഷ്യൻ സൈന്യം യുക്രൈൻ തലസ്‌ഥാനത്തേക്ക് കൂടുതൽ അടുക്കുന്നു എന്നും മേയർ പറഞ്ഞു.
അതിനിടെ, യുക്രൈനിലെ സംഘർഷം ഒരു ആണവ യുദ്ധത്തിലേക്ക് നീങ്ങുമെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് പറഞ്ഞു. എന്നാൽ മോസ്‌കോ ഇനി ഒരിക്കലും പടിഞ്ഞാറിനെ ആശ്രയിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് അമേരിക്കക്കും യൂറോപ്പിനും അദ്ദേഹം മുന്നറിയിപ്പ് നൽകി. നിലവിലെ പ്രതിസന്ധി ആണവ യുദ്ധത്തിലേക്ക് നയിക്കുമോ എന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
നാറ്റോ അംഗത്വത്തിനായി സമ്മര്‍ദ്ദം കടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് യുക്രൈന്‍ പ്രസിഡണ്ട് വ്ളാഡിമിര്‍ സെലെന്‍സ്‌കി വ്യക്‌തമാക്കിയ പശ്‌ചാത്തലത്തില്‍ റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തിന് വരും ദിവസങ്ങളില്‍ അയവുണ്ടായേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Most Read: എൽഐസി ഐപിഒയ്‌ക്ക് അംഗീകാരം നൽകി സെബി