ഇടുക്കി: തനിക്കെതിരായ സിപിഎം കമ്മീഷന്‍ കണ്ടെത്തല്‍ ശരിയല്ലെന്ന് പാർട്ടി നടപടി നേരിട്ട ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രന്‍. ജാതീയമായ വേര്‍തിരിവ് ഉണ്ടാക്കാന്‍ താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടി തന്നെയാണ് ജാതി നോക്കി സ്‌ഥാനാർഥിയെ നിർത്തിയത്. പാര്‍ട്ടിയില്‍ നിന്ന് തന്നെ പുറത്താക്കാൻ ചിലര്‍ കാലങ്ങളായി ശ്രമിച്ചിരുന്നെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി.
പെട്ടിമുടി ദുരന്തസമയത്ത് മുഴുവൻ സമയവും താൻ അവിടെയുണ്ടായിരുന്നു. മുഖ്യമന്ത്രി വന്നപ്പോള്‍ എത്താതിരുന്നത് മനപ്പൂർവമല്ല. അന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നെന്നും രാജേന്ദ്രന്‍ പറഞ്ഞു. സിപിഐയിലേക്കോ ബിജെപിയിലേക്കോ താനില്ല. രാഷ്‌ട്രീയ പ്രവർത്തനം തന്നെ നിർത്തുകയാണ്. ഇപ്പോൾ ഏഴ്, എട്ട് മാസമായി ഒന്നും ചെയ്യുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എസ് രാജേന്ദ്രനെ ഒരു വര്‍ഷത്തേക്കാണ് സിപിഎം സസ്‌പെൻഡ് ചെയ്‌തിരിക്കുന്നത്. ഇന്നലെയാണ് രാജേന്ദ്രന്റെ സസ്‌പെൻഷൻ സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ സീറ്റ് കിട്ടാതിരുന്ന രാജേന്ദ്രൻ പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നതിന് പുറമേ സ്‌ഥാനാർഥിയെ തോൽപ്പിക്കാൻ ശ്രമിച്ചെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു.
ജാതി പറഞ്ഞ് വോട്ട് ഭിന്നിപ്പിച്ചു. വ്യാജപ്രചാരണങ്ങൾ നടത്തി. മുഖ്യമന്ത്രി പെട്ടിമുടിയിൽ എത്തിയപ്പോൾ മനപ്പൂര്‍വ്വം വിട്ടുനിന്നു തുടങ്ങിയ ആരോപണങ്ങളാണ് രാജേന്ദ്രനെതിരെ സിപിഎം ജില്ലാ സെക്രട്ടറി പ്രസ്‌താവനയിലൂടെ അറിയിച്ചത്.
Most Read: ഫലസ്‌തീനികളോട് ഇസ്രായേൽ പെരുമാറുന്നത് വംശവെറിയോടെ; ആംനെസ്‌റ്റി