പത്തനംതിട്ട : കർക്കിടക മാസ പൂജകൾക്കായി തുറന്ന ശബരിമല നട അടച്ചു. 5 ദിവസത്തെ പൂജകൾക്ക് ശേഷം ഇന്ന് രാത്രി 9 മണിയോടെയാണ് ഹരിവരാസനം പാടി നട അടച്ചത്. തന്ത്രി കണ്‌ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തിൽ ഉദയാസ്‌തമയപൂജ, നെയ്യഭിഷേകം, കലശാഭിഷേകം, കളഭാഭിഷേകം, പടിപൂജ, പുഷ്‌പാഭിഷേകം എന്നീ പൂജകൾ കഴിഞ്ഞ ദിവസങ്ങളിൽ ക്ഷേത്രത്തിൽ നടന്നിരുന്നു.
ഓഗസ്‌റ്റ് 15ആം തീയതി വൈകുന്നേരം നിറപുത്തരി പൂജകൾക്കായി ഇനി ക്ഷേത്രനട തുറക്കും. 16ആം തീയതി പുലർച്ചെയാണ് നിറപുത്തരി പൂജകൾ നടക്കുന്നത്. അതിന് ശേഷം അന്ന് വൈകുന്നേരത്തോടെ ചിങ്ങമാസ-ഓണം നാൾ പൂജകൾക്കായി വീണ്ടും നട തുറക്കും. തുടർന്ന് ചിങ്ങമാസ പൂജകൾക്ക് ശേഷം ഓഗസ്‌റ്റ് 23ആം തീയതിയാണ് നട അടക്കുക.
ഇത്തവണ കർക്കിടക മാസ പൂജകൾക്കായി നട തുറന്നപ്പോഴും കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഭക്‌തർക്ക് ക്ഷേത്രത്തിൽ പ്രവേശനം അനുവദിച്ചിരുന്നു. വെർച്വൽ ക്യു വഴി ബുക്ക് ചെയ്യുന്ന ആളുകൾക്കാണ് പ്രവേശനം അനുവദിക്കുക. കോവിഡ് നെഗറ്റീവ് ആണെന്ന് തെളിയിക്കുന്ന ആർടിപിസിആർ ഫലമോ, കോവിഡ് വാക്‌സിൻ സ്വീകരിച്ചതിന്റെ രേഖകളോ ഹാജരാക്കിയാൽ മാത്രമാണ് ഭക്‌തർക്ക് പ്രവേശനം അനുവദിച്ചിരുന്നത്.
Read also : യുവതിയെ ക്വാറിക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; ദുരൂഹതയെന്ന് ബന്ധുക്കൾ