പത്തനംതിട്ട : മേടമാസ പൂജകൾക്കും, വിഷുക്കണി ദർശനത്തിനുമായി ശബരിമല നട തുറന്നു. തുടർന്ന് ഇന്ന് പുലർച്ചെ മുതൽ ഭക്‌തർക്ക് ശബരിമലയിൽ പ്രവേശനം അനുവദിച്ചു തുടങ്ങി. കർശനമായ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് മാത്രമേ ആളുകൾക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. പ്രവേശനം ലഭിക്കുന്നതിനായി 48 മണിക്കൂർ മുൻപായി എടുത്ത ആർടിപിസിആർ പരിശോധനാ ഫലം ഭക്‌തർ ഹാജരാക്കണം.
ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്കാണ് ദർശനം നടത്താൻ അനുമതി നൽകുന്നത്. ഇതിനായി 48 മണിക്കൂർ മുൻപ് എടുത്ത കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റിന് ഒപ്പം ദർശനം നടത്താൻ ഉദ്ദേശിക്കുന്നവർ കോവിഡ് വാക്‌സിന്റെ രണ്ട് ഡോസുകളും എടുത്തിരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി. 14നാണ് വിഷുക്കണി ദര്‍ശനം. നെയ്യഭിഷേകം, ഉദയാസ്‌തമന പൂജ, കളഭാഭിഷേകം, പടിപൂജ എന്നിവ നട തുറന്നിരിക്കുന്ന ദിവസങ്ങളില്‍ ഉണ്ടാകും. തുടർന്ന് 18ന് രാത്രി ഹരിവരാസനം പാടി നട അടക്കും.
ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് ശബരിമല നട തുറന്നത്. തന്ത്രി കണ്‌ഠരര് രാജീവരരുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി വികെ ജയരാജ് പോറ്റി ശബരിമല നട തുറന്ന് ദീപങ്ങള്‍ തെളിച്ചു. പ്രതിദിനം 10,000 പേർക്കാണ് ശബരിമലയിൽ ദർശനത്തിന് അനുമതി നൽകിയിരിക്കുന്നത്.
Read also : ഡിജിറ്റൽ വാലറ്റ് പരിധി ഉയർത്തി; ഇനി രണ്ട് ലക്ഷം വരെ സൂക്ഷിക്കാം; പുതിയ നയവുമായി ആർബിഐ