ന്യൂഡെൽഹി: ഡിജിറ്റൽ വാലറ്റുകളുടെ അക്കൗണ്ട് പരിധി ഉയർത്തി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഇനി മുതൽ രണ്ട് ലക്ഷം രൂപ വരെ വാലറ്റുകളിൽ സൂക്ഷിക്കാനാകും. ഈ പണം ബാങ്ക് അക്കൗണ്ടും ഡിജിറ്റൽ വാലറ്റുമായി ലിങ്ക് ചെയ്‌തില്ലെങ്കിൽ പോലും പിൻവലിക്കാനും സാധിക്കും. ഒരു വാലറ്റിൽ നിന്ന് മറ്റൊന്നിലേക്ക് പണം അയക്കാൻ കഴിയുന്ന വിധം എല്ലാ വാലറ്റുകളും തമ്മിൽ ബന്ധിപ്പിക്കണം എന്നും ആർബിഐ പുതുതായി അവതരിപ്പിക്കാൻ പോകുന്ന നയത്തിൽ നിർദ്ദേശിക്കുന്നതായാണ് വിവരം.
ഡിജിറ്റൽ പേയ്‌മെന്റുകളെ രാജ്യത്തെ ചെറിയ നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ശ്രമമെന്ന് റിസർവ് ബാങ്ക് ഗവർണർ ശക്‌തികാന്ത ദാസ് പറഞ്ഞു. പുതിയ നയമാറ്റം നോൺ ബാങ്ക് പ്രീ പെയ്‌ഡ് സർവീസ് പ്രൊവൈഡർമാർക്കാണ് നേരിട്ട് ഉപകാരപ്പെടുക. അതേസമയം, ഫിൻടെക് സ്‌ഥാപനങ്ങൾക്ക് ബാങ്കിങ് സ്വഭാവത്തിൽ പ്രവർത്തിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ.
നിലവിൽ മിനിമം ബാലൻസ് നിബന്ധന ഉള്ളതിനാൽ സൂക്ഷ്‌മ സംരംഭകരെ സംബന്ധിച്ച് സേവിങ്സ് അക്കൗണ്ടോ കറണ്ട് ബാങ്ക് അക്കൗണ്ടോ ആയി സൂക്ഷിക്കുന്നത് ലാഭകരമാവില്ലെന്ന നിരീക്ഷണമുണ്ട്. ഇത്തരക്കാരെ സംബന്ധിച്ച് ഡിജിറ്റൽ വാലറ്റുകൾക്ക് സീറോ മെയ്‌ന്റനൻസ് കോസ്‌റ്റ് ആണെന്നത് കൂടുതൽ നേട്ടമാകും.
Also Read: കോവിഡ് രൂക്ഷം; മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമെന്ന് മുഖ്യമന്ത്രി