മുംബൈ: രാജ്യത്ത് കോവിഡ് വ്യാപനം തീവ്രമായതോടെ നിയന്ത്രണങ്ങൾ കടുപ്പിക്കാൻ ഒരുങ്ങി വിവിധ സംസ്‌ഥാനങ്ങൾ. കോവിഡ് രൂക്ഷമാകുന്ന മഹാരാഷ്‌ട്രയിൽ സമ്പൂർണ ലോക്ക്ഡൗൺ അനിവാര്യമാണെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അറിയിച്ചു. സർവകക്ഷി യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
മഹാരാഷ്‌ട്രയിലെ കോവിഡ് സാഹചര്യം മോശമാകുന്നുവെന്നും, സമ്പൂർണ ലോക്ക്ഡൗൺ അല്ലാതെ മറ്റ് പോംവഴിയില്ലെന്നും ഉദ്ദവ് താക്കറെ വ്യക്‌തമാക്കി. എന്നാൽ തയാറെടുപ്പിലാതെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് ജന ജീവിതത്തിന് പ്രയാസമുണ്ടാക്കുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് ചൂണ്ടിക്കാട്ടി.
അതേസമയം കൂടുതൽ സംസ്‌ഥാനങ്ങളിൽ ഇന്ന് രാത്രികാല കർഫ്യൂ നിലവിൽ വരുമെന്നാണ് അറിയുന്നത്. പുതുച്ചേരിയിൽ ഇന്ന് മുതൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തിയിട്ടുണ്ട്. രാത്രി 11 മണി മുതൽ വെളുപ്പിന് 5 മണിവരെയാണ് കർഫ്യൂ. രാജ്യ തലസ്‌ഥാനത്ത് പുതിയ നിയന്ത്രണങ്ങൾ ഉടൻ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ നേരത്തെ അറിയിച്ചിരുന്നു. അതേസമയം ലോക്ക്ഡൗൺ പ്രഖ്യാപിക്കാനുള്ള സാധ്യത ഇല്ലെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
രാജ്യത്ത് ഇന്ന് 1,45,384 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പരിശോധനകൾ വർധിപ്പിക്കാനും കോവിഡ് വാക്‌സിൻ വിതരണം ശക്‌തിപ്പെടുത്താനും കേന്ദ്രം സംസ്‌ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്.
Read Also: മന്‍സൂര്‍ വധക്കേസ്; അന്വേഷണ സംഘത്തെ മാറ്റി, ഇനി ക്രൈം ബ്രാഞ്ച് അന്വേഷിക്കും