നിലയ്‌ക്കൽ: നിയന്ത്രണങ്ങള്‍ക്ക് ഇളവ് അനുവദിച്ചതോടെ സന്നിധാനത്ത് എത്തുന്ന തീർഥാടകരില്‍ കാര്യമായ വര്‍ധനയുണ്ടായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. നടവരവും ഉയർന്നിട്ടുണ്ടെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കെ അനന്തഗോപന്‍ പറഞ്ഞു.
നവംബര്‍ 12ന് തുടങ്ങിയ മണ്ഡലകാലത്തിന്റെ 41 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിലെ നടവരവ് 78.92 കോടി രൂപയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ ശക്‌തമായിരുന്ന കഴിഞ്ഞ വര്‍ഷം (2020ൽ) ലഭിച്ച വരുമാനം വെറും 8 കോടി രൂപ മാത്രമായിരുന്നു. 2019ലെ മണ്ഡലകാലത്ത് 156 കോടി രൂപയായിരുന്നു നടവരവ്.
അരവണ വിൽപനയിലൂടെ ഇക്കുറി 31 കോടി രൂപ ലഭിച്ചു. കാണിക്ക ഇനത്തില്‍ 29 കോടി രൂപയും നടവരവായി കിട്ടി. ഇതുവരെ ശബരിമല സന്നിധാനത്ത് 10.35 ലക്ഷം പേരാണ് ദര്‍ശനം നടത്തിയത്. ഒരു ദിവസം 43,000 പേര്‍ വരെ സന്നിധാനത്ത് ദര്‍ശനം നടത്തിയ ദിവസങ്ങള്‍ ഉണ്ടായിരുന്നു.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് എത്തിയ എല്ലാവര്‍ക്കും ദര്‍ശനം ലഭിച്ചുവെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് പറയുന്നു. ഇടുക്കി പുല്ലേട് പാത തുറക്കുന്നതിന് വേണ്ടി സംസ്‌ഥാന സര്‍ക്കാരിനെ സമീപിക്കുമെന്നും മകരവിളക്ക് കണക്കിലെടുത്ത് കൂടുതല്‍ അപ്പം, അരവണ കൗണ്ടറുകള്‍ തുറക്കുമെന്നും കെ അനന്തഗോപൻ അറിയിച്ചു.
Read Also: ന്യൂഇയർ ആഘോഷങ്ങൾ; വാഹന പരിശോധനയടക്കം കർശനമാക്കി പോലീസ്