കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ പാളിച്ചകൾ അന്വേഷിക്കുന്ന പോലീസ് സംഘം ഇന്ന് ഹൈക്കോടതിയിൽ റിപ്പോർട് സമർപ്പിക്കും. കേന്ദ്രത്തിലെ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടാണ് പോലീസ് കോടതിയിൽ സമർപ്പിക്കുന്നത്. പ്രധാനമായും മൂന്ന് കാര്യങ്ങളാണ് പോലീസ് റിപ്പോർട്ടിലൂടെ മുന്നോട്ട് വെക്കുന്നത്.
മാനസികാരോഗ്യ കേന്ദ്രത്തിന് ചുറ്റും ഉയരത്തിലുള്ള ചുറ്റുമതിൽ നിർമിക്കണം, പുറത്തേക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങൾ മുറിച്ചു മാറ്റണം, കൂടുതൽ സുരക്ഷാ ജീവനക്കാരെ നിയമിക്കണം. എന്നീ മൂന്ന് നിർദ്ദേശങ്ങളും അടിയന്തിരമായി നടപ്പിലാക്കണമെന്ന നിർദ്ദേശമാണ് പോലീസ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്.
ഹൈക്കോടതി നിർദ്ദേശ പ്രകാരം മൂന്ന് എസിപിമാർ കേന്ദ്രത്തിൽ പരിശോധന നടത്തി സുരക്ഷ വിലയിരുത്തിയതിന് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. അതിനിടെ, കേന്ദ്രത്തിലെ സുരക്ഷ കർശനമാക്കാൻ 4 പേരെ അധികമായി നിയമിച്ചെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. പാചക ജീവനക്കാരുടെ തസ്‌തികയിലും നിയമനം നടത്താൻ ധനവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചികിൽസ കഴിഞ്ഞിട്ടും ബന്ധുക്കൾ കൊണ്ടുപോകാത്തവരെ പുനരധിവസിപ്പിക്കാൻ മൂന്ന് ചികിൽസാ കേന്ദ്രങ്ങളിലും ക്രമീകരണം ഏർപ്പെടുത്തുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഡയറക്‌ടർ പരിശോധന നടത്തിയിരുന്നു. കേന്ദ്രത്തിലെ സൂപ്രണ്ടിന്റെ സസ്‍പെൻഷൻ വിഷയം വീണ്ടും അന്വേഷിക്കാനാണ് ആരോഗ്യ വകുപ്പ് ഡയറക്‌ടർ എത്തിയത്.
കുതിരവട്ടം മാനസിക കേന്ദ്രത്തിൽ ചികിൽസയിൽ ഉണ്ടായിരുന്ന റിമാൻഡ് പ്രതി ചാടി പോവുകയും തുടർന്ന് അപകടത്തിൽ മരിക്കുകയും ചെയ്‌ത സംഭവത്തെ തുടർന്നാണ് സൂപ്രണ്ടായ കെസി രമേശിനെ സസ്‌പെൻഡ് ചെയ്‌തത്. അടിക്കടി ഉണ്ടാകുന്ന പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് സൂപ്രണ്ടിന് വീഴ്‌ച സംഭവിച്ചുവെന്നായിരുന്നു ആരോഗ്യ വകുപ്പ് ഡയറക്‌ടരുടെ റിപ്പോർട്.
എന്നാൽ, സൂപ്രണ്ടിനെ ബലിയാടാക്കി എന്നായിരുന്നു കെജിഎംഒഎയുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് സൂപ്രണ്ടിന്റെ സസ്‌പെൻഷൻ പുനഃപരിശോധിക്കാൻ ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയതിന്റെ ഭാഗമായാണ് വീണ്ടും അന്വേഷണം. ആരോഗ്യവകുപ്പ് ഡയറക്‌ടർ രണ്ട് ദിവസത്തിനകം റിപ്പോർട് സമർപ്പിക്കും.
Most Read: വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതിയിൽ