കൊച്ചി: യുവ നടിയെ ബലാൽസംഗം ചെയ്‌ത കേസിൽ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ കേസിലെ മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിച്ചേക്കും. ഈ രണ്ട് കേസുകളിലും വിജയ് ബാബുവിന്റെ അറസ്‌റ്റ് കോടതി തടഞ്ഞിരുന്നു. അറസ്‌റ്റ് തടഞ്ഞതിന്റെ കാലാവധി ഇന്ന് അവസാനിക്കുകയാണ്.
വിദേശത്തായിരുന്ന വിജയ് ബാബുവിനെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് നേരത്ത കേസ് പരിഗണിച്ചപ്പോൾ പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്ന് ജൂൺ ഏഴിന് കേസ് പരിഗണനയിൽ വെച്ചിരുന്നു. എന്നാൽ, കേസ് അന്വേഷണത്തിൽ മേൽനോട്ടം വഹിക്കുന്ന എഡിജിപി ക്വാറന്റെയ്‌നിൽ തുടരുന്നതിനാൽ കേസ് പരിഗണിക്കുന്നത് വെള്ളിയാഴ്‌ചത്തേക്ക് മാറ്റണമെന്ന് അന്വേഷണ സംഘം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. ഈ അപേക്ഷ അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഇന്നേക്ക് മാറ്റിയത്.
ദുബായിലായിരുന്ന വിജയ് ബാബു ഹൈക്കോടതി നി൪ദ്ദേശപ്രകാരം 39 ദിവസത്തിന് ശേഷം കഴിഞ്ഞ ആഴ്‌ചയാണ് കൊച്ചിയിലെത്തിയത്. കോടതി ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ചതോടെ ആയിരുന്നു മടങ്ങി വരവ്. തിരിച്ചെത്തിയതിന് പിന്നാലെ വിജയ് ബാബുവിനെ അന്വേഷണ സംഘം പോലീസ് സ്‌റ്റേഷനിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്‌തിരുന്നു. ഉഭയ സമ്മത പ്രകാരമാണ് ലൈഗിക ബന്ധമെന്നും സിനിമയിൽ അവസരം നിഷേധിച്ചപ്പോൾ നടി പരാതി ഉന്നയിക്കുകയാണെന്നുമാണ് വിജയ് ബാബുവിന്റെ വാദ൦.
Most Read: മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസിന്റെ കളക്‌ടറേറ്റ് മാർച്ച് ഇന്ന്