പൊന്നാനി: സജി ചെറിയാൻ തന്റെ മന്ത്രി സ്‌ഥാനം രാജിവെച്ചാൽ തീരുന്നതല്ല ഭരണഘടനയെ അവഹേളിച്ച പ്രശ്‌നമെന്നും നിയമസഭ അംഗത്വം കൂടി രാജി വെയ്‌ക്കണമെന്നും പൊന്നാനി മണ്ഡലം കോൺഗ്രസ് ആവശ്യപ്പെട്ടു. ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിലായിരുന്നു മണ്ഡലം കോൺഗ്രസ് ആവശ്യം ഉന്നയിച്ചത്.
‘ഇന്ത്യയിലെ ജനങ്ങളെ കൊള്ളയടിക്കാൻ പറ്റിയ ഭരണഘടനയാണ് ഇന്ത്യയുടേതെന്നായിരുന്നു സജി ചെറിയാന്റെ വിമര്‍ശനം. ബ്രിട്ടീഷുകാരൻ പറഞ്ഞ് തയ്യാറാക്കി കൊടുത്ത ഭരണഘടന ഇന്ത്യക്കാരൻ എഴുതി വച്ചു. കൂട്ടത്തിൽ മതേതരത്വം, ജനാധിപത്യം തുടങ്ങിയ കുന്തവും കുടച്ചക്രവുമെക്കെ എഴുതിവച്ചു. തൊഴിലാളികളെ ചൂഷണം ചെയ്യാൻ ഭരണഘടന സഹായിക്കുന്നു‘ എന്നിങ്ങനെ നീളുന്നതായിരുന്നു സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പരാമർശങ്ങൾ.
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളിയില്‍ സിപിഎം യോഗത്തിനിടെ സജി ചെറിയാന്‍ നടത്തിയ വിവാദ പരാമർശങ്ങൾ ചൂടുപിടിച്ച വിവാദങ്ങൾക്ക് വഴിവെക്കുകയും ‘ഭരണഘടനയെ ബഹുമാനിക്കുകയും ഭരണഘടനാ മൂല്യങ്ങളെ ആദരിക്കുകയും ചെയ്യുന്ന പൊതു പ്രവർത്തകനാണ് താനെന്ന്‘ ഇദ്ദേഹം വിശദീകരിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, ഭരണഘടന സംരക്ഷിക്കേണ്ട മന്ത്രിയിൽ നിന്നുണ്ടായ വിവാദ പരാമർശം പ്രതിപക്ഷം ഉൾപ്പടെയുള്ളവർ ശക്‌തമായി ഏറ്റെടുത്തതോടെ തന്റെ മന്ത്രിസ്‌ഥാനം സജി ചെറിയാന് രാജിവെക്കേണ്ടി വന്നിരുന്നു.
നിലവിൽ ‘പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്‌ടിലെ രണ്ടാം വകുപ്പ്‘ പ്രകാരം ഇദ്ദേഹത്തിനെതിരെ പത്തനംതിട്ട ജില്ലയിലെ കീഴ് വായ്‌പൂർ പോലീസ്, തിരുവല്ല ജുഡീഷ്യൽ ഫസ്‌റ്റ് ക്ളാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിർദ്ദേശമനുസരിച്ച് കേസെടുക്കുകയും എഫ്‌ഐആർ രജിസ്‌റ്റർ ചെയ്യുകയും ചെയ്‌തിട്ടുണ്ട്. ഇന്ത്യയുടെ അടിസ്‌ഥാന ശിലയായ ഭരണഘടനയെ തന്നെ വിമർശിച്ച് ക്രിമിനൽ കേസ് നേരിടുന്ന സജി ചെറിയാന് നിയമസഭ അംഗത്വത്തിൽ തുടരാൻ അർഹതയില്ലെന്നാണ് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നത്.
ഡിസിസി ജനറൽ സെക്രട്ടറി ടികെ അഷറഫ് ഉൽഘാടനം ചെയ്‌ത ഭരണഘടനാ സംരക്ഷണ ദിനാചരണ പരിപാടിയിൽ മണ്ഡലം പ്രസിഡണ്ട് എം അബ്‌ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു. അബൂബക്കർ മൂസ, കെ കേശവൻ, ജലീൽ പള്ളിതാഴത്ത്, വസുന്ധരൻ പള്ളപ്രം, മനാഫ്, അലി കാസിം, എംഎ ഷറഫു, കെ മുഹമ്മദ്, രഞ്‌ജിത് കുറ്റിക്കാട് എന്നിവർ പ്രസംഗിച്ചു.
Most Read: ക്ഷേത്രത്തിലെ അന്നദാനത്തിൽ പങ്കെടുത്ത് പാണക്കാട് സാദിഖലി തങ്ങൾ