തിരുവനന്തപുരം: സംസ്‌ഥാനത്ത് കെഎസ്ആർടിസി ശമ്പള വിതരണം ഇന്ന് പൂർത്തിയാകും. ഡ്രൈവര്‍മാര്‍ക്കും കണ്ടക്‌ടർമാര്‍ക്കും ഇന്നലെ മുതൽ ശമ്പളം ലഭിച്ചു തുടങ്ങിയിരുന്നു. മറ്റ് ജീവനക്കാര്‍ക്ക് കൂടി ഇന്ന് ശമ്പളമെത്തും. സര്‍ക്കാര്‍ അധികമായി 20 കോടി രൂപ അനുവദിച്ചതോടെയാണ് കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമാകുന്നത്.
അതേസമയം തന്നെ ശമ്പള പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണണമെന്ന ആവശ്യവുമായി ഇന്ന് മന്ത്രിമാരുടെ വസതികളിലേക്ക് ബിഎംഎസ് പട്ടിണി മാർച്ച് നടത്തും. വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ഒഴികെയുള്ള ജില്ലകളിലാണ് മന്ത്രിമാരുടെ സ്വകാര്യ വസതികളിലേക്ക് മാര്‍ച്ച് നടത്തുന്നത്. തിരുവനന്തപുരത്ത് ഗതാഗതമന്ത്രിയുടെ വസതിയിലേക്കാണ് ആദ്യം മാര്‍ച്ച് നടത്തുക.
കൂടാതെ ഇതോടൊപ്പം കെഎസ്ആർടിസിയിലെ ഡീസൽ പർച്ചേസിൽ അഴിമതി ആരോപണമുന്നയിച്ച് ബിഎംഎസ് മുഖ്യമന്ത്രിക്ക് പരാതി നൽകുകയും ചെയ്‌തു. അതേസമയം കെഎസ്ആര്‍ടിസി ശമ്പള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്‌തമാക്കിയിരുന്നു. സമരം ചെയ്‌തത് കൊണ്ടല്ല മറിച്ച് പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ജീവനക്കാരുടെ ശമ്പള വിതരണം വൈകുന്നതെന്നും ധനമന്ത്രി വിശദീകരിച്ചു.
Read also: പച്ചക്കറിവില കുതിക്കുന്നു; നൂറുകടന്ന് തക്കാളി, പയറിനും ഇരട്ടിയിലേറെ വില