ന്യൂഡെൽഹി: മഹാത്‌മാ ഗാന്ധിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെ പുകഴ്‌ത്തി ആൾദൈവം കാളിചരൺ മഹാരാജ്. ഛത്തീസ്‌ഗഡിൽ നടന്ന ധരം സൻസാദ് സമ്മേളനത്തിനിടെ ആയിരുന്നു കാളിചരണിന്റെ വിവാദ പരാമർശം. ഗാന്ധിയെ കൊന്ന ഗോഡ്സെയെ താൻ സല്യൂട്ട് ചെയ്യുന്നു എന്നായിരുന്നു കാളിചരൺ പറഞ്ഞത്. മുസ്‌ലിം സമുദായത്തിന് എതിരെയും ഇയാൾ വിവാദ പ്രസ്‌താവന നടത്തി. രാഷ്‌ട്രീയത്തിലൂടെ രാജ്യം പിടിച്ചടക്കാനാണ് ഇസ്‌ലാം ശ്രമിക്കുന്നതെന്നായിരുന്നു കാളിചരണിന്റെ പരാമർശം.
സംഭവത്തിൽ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു. റായ്‌പൂർ മുൻ മേയർ പ്രമോദ് ദുബായുടെ പരാതിയെ തുടർന്നാണ് കാളിചരണിനെതിരെ പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
അതേസമയം, ഹരിദ്വാറിലെയും ഡെൽഹിയിലെയും ഹിന്ദു മതസമ്മേളനങ്ങളിൽ നടത്തിയ വിവാദ പ്രസംഗങ്ങളിൽ 76 അഭിഭാഷകർ സുപ്രീം കോടതിക്ക് കത്തയച്ചു. പ്രാസംഗികർക്ക് എതിരെ സ്വമേധയാ കേസെടുക്കണമെന്ന ആവശ്യവുമായാണ് ചീഫ് ജസ്‌റ്റിസ് എൻവി രമണക്ക് അഭിഭാഷകർ കത്തെഴുതിയത്.
വിവാദ പ്രസംഗങ്ങൾ നടത്തിയ ആളുകളുടെ പേര് സഹിതമാണ് കത്ത്. പോലീസ് കാര്യക്ഷമമായി അന്വേഷിക്കുന്നില്ല എന്നും വിഷയത്തിൽ കോടതി അടിയന്തരമായി ഇടപെടണം എന്നും കത്തിൽ ആവശ്യപ്പെടുന്നു. ഒരു സമൂഹത്തെ മുഴുവൻ കൊല ചെയ്യാനുള്ള പരസ്യമായ ആഹ്വാനമായിരുന്നു അവ. രാജ്യത്തിന്റെ സാമൂഹിക ഐക്യത്തിന് അവ ഭീഷണിയാണെന്ന് മാത്രമല്ല, ആ പ്രസംഗങ്ങൾ ലക്ഷക്കണക്കിന് മുസ്‌ലിംകളുടെ ജീവന് ഭീഷണി കൂടിയായിരുന്നു എന്നും കത്തിൽ പറയുന്നു.
മുസ്‌ലിംകളെ കൂട്ടക്കൊല നടത്തണമെന്ന പ്രസംഗങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിട്ടും പോലീസ് കേസെടുത്തിരുന്നില്ല. പിന്നീട് പ്രസംഗങ്ങൾക്കെതിരെ ശക്‌തമായ പ്രതിഷേധങ്ങൾ ഉണ്ടാവുകയും എഫ്ഐആർ രജിസ്‌റ്റർ ചെയ്യാൻ പോലീസ് നിർബന്ധിതരാവുകയും ആയിരുന്നു. ഡിസംബർ 17 മുതൽ 20 വരെയാണ് പരിപാടി നടന്നത്.
എന്നാൽ, എഫ്ഐആറിൽ ഒരാളുടെ പേര് മാത്രമേ ഉള്ളൂ. അടുത്തിടെ ഇസ്‌ലാം മതം വിട്ട് ഹിന്ദു മതത്തിലേക്ക് എത്തിയ ഒരാളാണ് ഇത്. പരാതി ലഭിച്ചിട്ടില്ലാത്തതിനാൽ കേസെടുക്കാൻ ആവില്ലെന്നാണ് പോലീസ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് തൃണമൂൽ കോൺഗ്രസ് നേതാവും ആക്റ്റിവിസ്‌റ്റുമായ സാകേത് ഗോഖലെയുടെ പരാതിയിൽ കേസ് രജിസ്‌റ്റർ ചെയ്‌തു. യുപി ഷിയ വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ വസീം റിസ്‌വി അഥവാ ജിതേന്ദർ നാരായൺ എന്നയാൾ മാത്രമാണ് പ്രതിപ്പട്ടികയിലുള്ളത്. ഉത്തരാഖണ്ഡ് പോലീസ് ഇക്കാര്യം ട്വീറ്റ് ചെയ്‌തിട്ടുണ്ട്.
Most Read: സുപ്രീം കോടതിയിലേക്ക് മാർച്ച്; ഡോക്‌ടർമാർക്ക് എതിരെ പോലീസ് നടപടി